തെലങ്കാന: ഒരു റോഡപകടം സൃഷ്ടിച്ച് ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ ചാറ്റുകൾ പുറത്ത്. ഭർത്താവിനെ കൊലപ്പെടുത്തിയില്ലെങ്കിൽ ഞാൻ ജീവനൊടുക്കും എന്ന് കാമുകനെ ഭീഷണിപ്പെടുത്തുന്നതും ചാറ്റിലുണ്ട്. വാട്സ് ആപ്, ഇൻസ്റ്റഗ്രാം ചാറ്റുകൾ പുറത്ത് വന്നതിന് പിന്നാലെ പരാതിയുമായി ഭർത്താവ് പോലീസിനെ സമീപിച്ചു. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ചിലകോട് ഗ്രാമത്തിൽ താമസിക്കുന്ന ഗാഡെ രാജേശ്വർ റാവുവാണ് തന്റെ ഭാര്യ ഭവാനിക്കും കാമുകൻ സൈദുലുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസിനെ സമീപിച്ചത്.
ഖമ്മത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന രാജേശ്വർ റാവു 2016-ലാണ് ഭവാനിയെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഇതിനിടെ കൊറിയർ ഡെലിവറി എക്സിക്യൂട്ടീവായ സൈദുലുവുമായി ഭാര്യ സൌഹൃദത്തിലായി എന്നാണ് പരാതിയിൽ പറയുന്നത്. ജൂലൈ 27 ന് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ റാവു, ഭാര്യയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നും പരാതിയിലുണ്ട്. തൊട്ടടുത്ത ദിവസം സഹോദരനെ കൂട്ടാനായി അടുത്ത ഗ്രാമത്തിലേക്ക് പോയ തന്നെ കൊല്ലാനായി സൈദലു പിന്തുടർന്നുവെന്നും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും രാജേശ്വർ റാവു നൽകിയ പരാതിയിൽ പറയുന്നു.
തുടർന്ന് വീട്ടിലെത്തി ഭാര്യയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് തന്നെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുന്ന വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം സംഭാഷണങ്ങൾ ലഭിച്ചതെന്ന് റാവു നൽകിയ പരാതിയിൽ പറയുന്നു. ഈ സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ സഹിതം ആഗസ്റ്റ് 1-നാണ് രാജേശ്വർ റാവു ഡോർനക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതി ലഭിച്ചതായി ഖമ്മം റൂറൽ സർക്കിൾ ഇൻസ്‌പെക്ടർ സ്ഥിരീകരിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നും അറിയിച്ചു.






