തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉയർന്നുവന്ന വിമര്‍ശനങ്ങല്‍ക്ക് മറുപടിയുമായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) വിജയത്തിന് പിന്നാലെയും സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴും രജനികാന്ത് പുലർത്തിയ മൗനം വലിയ ചർച്ചയായിരുന്നു. താരം ഈ ഫലത്തിൽ അതൃപ്തനാണെന്നും രാഷ്ട്രീയ പാർട്ടികളെ ലയിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വരെയുള്ള അഭ്യൂഹങ്ങൾ പരന്ന സാഹചര്യത്തിലാണ് താരം തന്നെ നേരിട്ട് രംഗത്തെത്തിയത്.
വാർത്താസമ്മേളനത്തിൽ സംസാരിച്ച രജനികാന്ത്, തന്നെക്കുറിച്ച് പരക്കുന്ന അസത്യങ്ങളോട് പ്രതികരിച്ചില്ലെങ്കിൽ അത് സത്യമായി ജനങ്ങൾ സ്വീകരിക്കുമെന്നതിനാലാണ് ഇപ്പോൾ സംസാരിക്കുന്നതെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ കണ്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ തങ്ങൾ തമ്മിലുള്ള സൗഹൃദം രാഷ്ട്രീയത്തിന് അതീതമാണെന്നും, കൊളത്തൂരിൽ സ്റ്റാലിൻ പരാജയപ്പെട്ടതിൽ തനിക്ക് വ്യക്തിപരമായി വലിയ വിഷമമുണ്ടെന്നും രജനികാന്ത് തുറന്നുപറഞ്ഞു. വിജയിയുടെ വൻ വിജയത്തിന് ശേഷം അദ്ദേഹത്തെ അഭിനന്ദിച്ചില്ല എന്ന രീതിയിലുള്ള ആരോപണങ്ങൾക്കും താരം വ്യക്തമായ മറുപടി നൽകി.
‘വിജയ് മുഖ്യമന്ത്രിയാകരുത് എന്ന് ഞാൻ പറഞ്ഞതായും, രണ്ട് പാർട്ടികൾ ലയിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നതായും വാർത്തകൾ പരന്നു. വിമാനത്താവളത്തിൽ വെച്ച് ഞാൻ അദ്ദേഹത്തെ ആശംസിച്ചില്ല എന്ന് പറയുന്നവർ, അതിന് മുൻപ് തന്നെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഞാൻ അദ്ദേഹത്തിന് ആശംസകൾ നേർന്നത് അറിഞ്ഞിട്ടില്ല,’ രജനികാന്ത് പറഞ്ഞു. മറ്റൊരു കാര്യത്തെക്കുറിച്ച് അനാവശ്യമായി സംസാരിക്കാൻ താൻ അത്ര വിലകുറഞ്ഞ ചിന്താഗതിയുള്ള ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് സംസാരിച്ച താരം വിജയിയെ ഏറെ പ്രശംസിക്കുകയും ചെയ്തു. വിജയ് മുഖ്യമന്ത്രിയായ വാർത്ത തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം വിജയിച്ചയുടൻ തന്നെ താൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും രജനികാന്ത് വെളിപ്പെടുത്തി. ‘ഞാൻ രാഷ്ട്രീയത്തിൽ പോലുമില്ലാത്ത ഒരാളാണ്, പിന്നെന്തിനാണ് എനിക്ക് വിജയ്‌യോട് അസൂയ?
വിജയും ഞാനും തമ്മിൽ 25 വർഷത്തെ പ്രായവ്യത്യാസമുണ്ട്. ഞങ്ങൾ തമ്മിൽ ഒരു മത്സരത്തിന്റെയേ ആവശ്യമില്ല,’ താരം വ്യക്തമാക്കി. 52-ാം വയസ്സിൽ എം.ജി.ആറിനും എൻ.ടി.ആറിനും സാധിച്ചതിനേക്കാൾ വലിയ നേട്ടമാണ് വിജയ് സ്വന്തമാക്കിയതെന്നും, കേന്ദ്രത്തിലെ ബി.ജെ.പിയോടും സംസ്ഥാനത്തെ രണ്ട് വൻ ശക്തികളോടും പോരാടിയാണ് അദ്ദേഹം വിജയിച്ചതെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.















































