സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ടി20 മത്സരത്തിൽ നിന്ന് ഇന്ത്യൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ ഇന്ത്യയുടെ തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുനിൽ ഗാവസ്‌കർ. സതാംപ്ടണിൽ നടന്ന പരമ്പരയിലെ അവസാന മത്സരത്തിൽ, സൂര്യവംശിക്ക് പകരം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. നേരത്തെ ഈ പരമ്പരയ്ക്കിടയിൽ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനു ശേഷമായിരുന്നു ഇംഗ്ലണ്ടിനെതിരെ സൂര്യവംശിക്ക് അവസരം നൽകിയത്.
എന്നാൽ അവസാന മത്സരത്തിൽ നിന്ന് 15 കാരനെ ഒഴിവാക്കുകയായിരുന്നു. അതേസമയം മൂന്ന് ഇന്നിംഗ്‌സുകളിലായി ആകെ 42 റൺസാണ് വൈഭവിന്റെ സംഭാവന. മികച്ച സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയെങ്കിലും, ഇംഗ്ലീഷ് പേസർമാർ നൽകിയ അധിക ബൗൺസ് കൈകാര്യം ചെയ്യുന്നതിൽ താരം പരാജയപ്പെട്ടിരുന്നു.
അതേസമയം അയർലൻഡിലും ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യിലും മോശം ഫോമിലായിരുന്ന സഞ്ജു സാംസണിന് പകരമായാണ് വൈഭവ് ടീമിലെത്തിയത്. വെറും മൂന്ന് മത്സരങ്ങൾക്ക് ശേഷം വൈഭവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് ഗാവസ്‌കറിനെ ചൊടിപ്പിച്ചത്. സൗത്താംപ്ടണിലെ ടോസിന് ശേഷം ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ ഗാവസ്‌കർ രൂക്ഷമായി വിമർശിച്ചു.
ഗവാസ്‌ക്കറുടെ വാക്കുകൾ ഇങ്ങനെ… ”വൈറ്റ്-ബോൾ ഫോർമാറ്റിൽ ഓപ്പണിംഗ് ബാറ്റർമാർക്ക് മധ്യനിരയിലും ബാറ്റ് ചെയ്യാൻ സാധിക്കും. അവൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതൊരു നിർണായക മത്സരമായിരുന്നെങ്കിൽ, പരിചയസമ്പന്നനായ ഒരു താരത്തെ കളിപ്പിക്കാനുള്ള തീരുമാനത്തോട് ഞാൻ യോജിക്കുമായിരുന്നു. ഇതൊരു അർത്ഥവുമില്ലാത്ത മത്സരമാണ്. നമ്മൾ ഒരു മികച്ച അവസരം നഷ്ടപ്പെടുത്തിയെന്ന് ഞാൻ കരുതുന്നു. ഇത് അവസാനമല്ല എന്ന് അവനോട് ആരെങ്കിലും ചേർത്തുപിടിച്ച് പറയുമെന്ന് ഞാൻ കരുതുന്നു. 15 വയസുള്ള ഒരു കുട്ടിയെ വെറും മൂന്ന് മത്സരങ്ങൾക്ക് ശേഷം പുറത്തിരുത്തുന്നത് അൽപ്പം കടുത്ത നടപടിയാണ്.” ഗാവസ്‌കർ പറഞ്ഞു.
അതേസമയം സൂര്യവംശിക്ക് പകരം ടീമിൽ തിരിച്ചെത്തിയ സഞ്ജു ഇന്ന് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യയെ 57 റൺസിന് പരാജയപ്പെടുത്തി എല്ലാ മത്സരവും ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. 14 പന്തിൽ 27 റൺസുമായിട്ടാണ് ഇന്ത്യൻ ഓപ്പണർ മടങ്ങിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇഷാൻ കിഷൻ (56 ), തിലക് വർമ (53 ) എന്നിവർ അർധ സെഞ്ച്വറി നേടി. ശ്രേയസ് അയ്യർ 28 റൺസും നേടിയെങ്കിലും മറ്റുള്ള താരങ്ങൾ വന്നപോലെ മടങ്ങുകയായിരുന്നു.















































