ന്യൂഡൽഹി: കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും ദീർഘമായ അന്വേഷണങ്ങളിലൊന്നിന് വീണ്ടും വഴിത്തിരിവ്. പതിറ്റാണ്ടുകളായി ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയവുമായി പുതിയ വിവരങ്ങൾ പുറത്തുവന്നു. കിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിലാണ് സുകുമാരക്കുറുപ്പ് കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ. പേരുമാറ്റി ബ്രൂണെയിലെ ഇന്ത്യൻ സമൂഹത്തിൽനിന്നും മലയാളികളിൽനിന്നും അകലം പാലിച്ച് ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്നാണ് വിവരം.
നാട്ടിലുള്ള ഭാര്യയുമായും മക്കളുമായും ഇയാൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഭാര്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുള്ള ചാറ്റുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള മലയാളിയായ വയോധികന്റെ 2023ലെ ചിത്രങ്ങളും പുറത്തുവന്നു. കൗതുകത്തിന്റെ അടിസ്ഥാനത്തിൽ ഒരു സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോൺ ഹാക്ക് ചെയ്ത് വിവരങ്ങൾ ശേഖരിച്ചാണ് ഇയാൾ നാട്ടിലുള്ളവരുമായി ബന്ധം പുലർത്തുന്നതായി കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ബ്രൂണെയിൽ ഇയാൾ താമസിച്ചിരുന്നുവെന്ന് സംശയിക്കുന്ന വീടിന് സമീപം വരെ സൈബർ വിദഗ്ധൻ എത്തി വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ചു. തന്ത്രപരമായാണ് സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള വയോധികന്റെ ചിത്രവും പകർത്തിയതെന്നാണ് വിവരം.
ബ്രൂണെയിലെ മലയാളികളുടെ സഹായത്തോടെയാണ് ഇയാളുടെ താമസസ്ഥലം കണ്ടെത്തിയത്. ഇയാൾ പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലും കണ്ടെത്തി. ഇവിടെനിന്ന് പിന്തുടർന്നാണ് താമസിക്കുന്ന സ്ഥലത്തെത്തിയതെന്നാണ് റിപ്പോർട്ട്. മലേഷ്യ–ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് എന്ന പ്രദേശത്താണ് സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്നയാൾ താമസിക്കുന്നതെന്നാണ് വിവരം.
സുകുമാരക്കുറുപ്പിന്റെ പാസ്‌പോർട്ട് നേരത്തെ കാലഹരണപ്പെട്ടിരുന്നു. പിന്നീട് മലേഷ്യയിൽനിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് നേടിയിരുന്നുവെന്നും അതിന്റെയും കാലാവധി കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ നിയമവിരുദ്ധമായാണ് ബ്രൂണെയിൽ കഴിയുന്നതെന്നാണ് വിവരം. നിർമാണ മേഖലയുമായി ബന്ധപ്പെട്ട ബിസിനസിലാണ് ഇയാൾ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ബ്രൂണെയിൽ കഴിയുന്നയാൾ സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളൂ. സുകുമാരക്കുറുപ്പിന്റെ പഴയ ചിത്രങ്ങളും എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ സാധ്യതാ ചിത്രങ്ങളും താരതമ്യം ചെയ്താണ് സൈബർ വിദഗ്ധൻ ഇയാളിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്.
1984ലാണ് ഗോപാലകൃഷ്ണക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ചാക്കോ എന്നയാളെ കൊലപ്പെടുത്തി മൃതദേഹം കാറിലിട്ട് കത്തിച്ചശേഷം നാടുവിട്ടത്. പതിറ്റാണ്ടുകളായി കേരള പോലീസ് അന്വേഷിക്കുന്ന കേസിൽ ഇന്റർപോളും അന്വേഷണം നടത്തിയിരുന്നു.
1984 മുതൽ 1996 വരെ 12 വർഷം കേരള പോലീസ് ഇന്ത്യയിലുടനീളം സുകുമാരക്കുറുപ്പിനായി വ്യാപകമായി തിരച്ചിൽ നടത്തി. മുംബൈ, ഡൽഹി, ബിഹാർ, മധ്യപ്രദേശിലെ ഹോഷംഗാബാദ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഇയാൾ വേഷംമാറി താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിടിയിലാകാതിരിക്കാൻ വ്യാജ പേരുകളും വേഷങ്ങളും ഉപയോഗിച്ചാണ് സുകുമാരക്കുറുപ്പ് സഞ്ചരിച്ചിരുന്നതെന്നാണ് പോലീസ് രേഖകൾ.
1990ൽ മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപം ‘ജോഷി’ എന്ന പേരിൽ കുറുപ്പ് താമസിച്ചിരുന്നതായും പോലീസ് രേഖകളിലുണ്ട്. അന്ന് ഇയാളെ പരിശോധിച്ച ഡോക്ടർമാർക്ക് ഗുരുതരമായ ഹൃദ്രോഗമുണ്ടായിരുന്നുവെന്നും ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ ദീർഘകാലം ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്നും വിലയിരുത്തിയിരുന്നു.
കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ സുകുമാരക്കുറുപ്പിനെ കണ്ടതായി അവിടെ നഴ്സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനി രത്നമ്മ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു.
ഒടുവിൽ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് കേരള പോലീസ് എത്തുകയും 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുന്നതിനിടെയാണ് ബ്രൂണെയിൽനിന്നുള്ള പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ഇനി ഈ വയോധികൻ യഥാർഥത്തിൽ സുകുമാരക്കുറുപ്പാണോ എന്നതാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുള്ള നിർണായക ചോദ്യം.






