കാസർകോട്: കാഞ്ഞങ്ങാട് കല്യാൺ റോഡിൽ ക്രഷർ മാനേജറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ചവിട്ടിനിലത്തിട്ട് 10.20 ലക്ഷം പ്രതികൾ തട്ടിയത് വ്യക്തമായ പദ്ധതികൾ തയാറാക്കിയ ശേഷം. പ്രതികൾ ഒന്നര മാസമെടുത്ത് ഗൂഢാലോചന നടത്തിയാണ് കൃത്യത്തിലേക്കെത്തിയത്. ഇവരിൽ ഇബ്രാനും ധനഞ്ജയ ബോറയും നേരത്തേ പരിചയക്കാരായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനേജരുടെ നീക്കങ്ങൾ മനസിലാക്കിയ ശേഷം ഫോൺ വഴിയും വാട്‌സാപ്പ് ചാറ്റ് വഴിയുമാണ് പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നത് .
തൃശ്ശൂരിൽ ജോലിചെയ്യുന്ന ഒന്നാം പ്രതി ഇബ്രാൻ ആലം അടുത്തിടെയാണ് നാട്ടിൽ പോയിവന്നത്. അവിടുത്തെ ചന്തയിൽ നിന്നും ലഭിക്കുന്ന കളിത്തോക്കാണ് പ്രതികൾ കവർച്ചയ്ക്കായി ഉപയോഗിച്ചതെന്നും കവർച്ചയ്ക്ക് ശേഷം അത് ഉപേക്ഷിച്ചതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇബ്രാന്റെ നാട്ടുകാരായ രണ്ടും മൂന്നും പ്രതികൾ മലപ്പുറത്താണ് ജോലിചെയ്യുന്നത്. ഒന്നാം പ്രതി ഇബ്രാൻ ആലവും നാലാം പ്രതി ധനഞ്ജയ് ബോറയും അഞ്ചുവർഷം മുൻപ് കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത് ക്രഷറിൽ ഒരുമിച്ച് ജോലിചെയ്തിരുന്നു.
അതേസമയം തൃശ്ശൂർ സ്വദേശിയായ സാനി ആന്റണിയുടേതാണ് പെരിങ്ങോത്തെയും കാഞ്ഞങ്ങാട് കല്യാൺ റോഡിലേയും ക്രഷർ. പെരിങ്ങോത്തെ ജാസ് ഗ്രനൈറ്റിന്റെ ശാഖയാണ് കല്യാൺ റോഡിലേത്. പ്രതികൾ കാർ വ്യാഴാഴ്ചവരെയാണ് വാടകയ്‌ക്കെടുത്തത്. കവർച്ചസമയത്ത് ഉപയോഗിച്ച വസ്ത്രം കവർച്ചയ്ക്കു ശേഷം കാറിൽ ഉപേക്ഷിച്ചിരുന്നു. കാറിൽനിന്നും 20 വിരലടയാളങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പണം തട്ടിയശേഷം മംഗളൂരു വഴി ബെംഗളൂരുവിലെത്തുകയും അവിടെനിന്ന് നാട്ടിലേക്ക് തിരിക്കാനുമായിരുന്നു കവർച്ചാസംഘത്തിന്റെ പദ്ധതിയെന്നും പ്രതികൾക്ക് നേരത്തെ വെറേ ഏതെങ്കിലും കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നാൽപതാം വയസിൽ സുനിൽ ഛേത്രിയുടെ ഇന്ത്യൻ ഫുട്ബോളിലേക്കുള്ള രണ്ടാംവരവ്, ലക്ഷ്യം ഏഷ്യൻകപ്പ് യോഗ്യത
അതേസമയം കല്യാൺ റോഡിൽ ക്രഷർ മാനേജർ പി.പി.രവീന്ദ്രനെ (56) തോക്ക് ചൂണ്ടി 10.20 ലക്ഷം രൂപ തട്ടിയെടുത്ത നാലംഗസംഘത്തെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി റിമാൻഡ് ചെയ്തു. ബിഹാറിലെ കത്തിയാർ ജില്ലയിലെ സെമാപുർ സ്വദേശികളായ ഇബ്രാൻ ആലം (21), മുഹമ്മദ് മാലിക് എന്ന എ.ഡി.മാലിക് (21), മുഹമ്മദ് ഫാറൂഖ് (30), അസം ഹൊജായി മിൽനാപുരിലെ ധനഞ്ജയ് ബോറ (22) എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്. ക്രഷറിൽനിന്നുള്ള പണവുമായി താമസസ്ഥലത്തേക്ക് പോകാനായി ഓട്ടോ കാത്തുനിൽക്കുകയായിരുന്നു രവീന്ദ്രൻ. പെട്ടെന്ന് രണ്ടുപേർ പിറകിലൂടെയെത്തി ബലമായി പിടിച്ചു. അതിലൊരാൾ നെറ്റിക്കുനേരേ തോക്ക് ചൂണ്ടി. രവീന്ദ്രന്റെ കൈയിലൂണ്ടായിരുന്ന ബാഗ് കൈക്കലാക്കിയ പ്രതികൾ ഇദ്ദേഹത്തെ ചവിട്ടി നിലത്തിട്ടു.
ഇബ്രാനാണ് തോക്ക് ചൂണ്ടിയതും ചവിട്ടിയതും. ആ സമയത്ത് മാലിക്ക് ബാഗ് പിടിച്ചുവാങ്ങി. ബാഗുമായി ഇരുവരും കാറിലാണ് രക്ഷപ്പെട്ടത്. മുഹമ്മദ് ഫാറൂഖാണ് കാർ ഓടിച്ചിരുന്നത്. കാർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്ത് ഉപേക്ഷിച്ച് പ്രതികൾ ട്രെയിനിനു മംഗളൂരുവിലേക്ക് കടന്നു. ഈ സമയം ക്രഷറിലെത്തിയ രവീന്ദ്രൻ, ഉടമ സാനി ആന്റണിയെയും പിന്നീട് ഹൊസ്ദുർഗ് പോലീസിലും വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി കല്യാൺ റോഡിലെ സിസിടിവി. പരിശോധിച്ച് വാഹനമേതെന്ന് മനസിലാക്കി. കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽനിന്ന് വാടകയ്‌ക്കെടുത്ത കാറായിരുന്നു അത്. അവിടെ നൽകിയത് മുഹമ്മദ് മാലിക്കിന്റെ വിലാസമായിരുന്നു. അതിലുണ്ടായിരുന്ന ഫോൺനമ്പറെടുത്ത് ലൊക്കേഷൻ മനസ്സിലാക്കി കർണാടക പോലീസിന് വിവരം കൈമാറി. മംഗളൂരുവിൽ വണ്ടിയിറങ്ങിയ പ്രതികൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് നടക്കവെയാണ് കർണാടക പോലീസ് അത്താവറിൽവെച്ച് മൂന്നുപേരെ പിടിച്ചത്.
പിന്നാലെ ഹൊസ്ദുർഗ് സ്റ്റേഷനിലെ എസ്.ഐ.മാരായ ടി.അഖിൽ, എ.ആർ.ശാർങ്ഗധരൻ, ജോജോ ജേർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു മോഹൻ എന്നിവരും ഡ്രൈവർ ടി.ഷബ്ജുവും മംഗളൂരുവിലെത്തി വ്യാഴാഴ്ച പുലർച്ചയോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. പിടികൂടുന്ന സമയം പ്രതികളുടെ പക്കൽ 9.15 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. 49,000 രൂപ ബാങ്കിലിട്ടെന്നും 55,500 രൂപ ചെലവഴിച്ചെന്നുമാണ് പ്രതികൾ നൽകിയ മൊഴി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത്, ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇവർക്ക് സഹായം ചെയ്തുകൊടുത്തത് ഇതേ ക്രഷറിൽ പണിയെടുക്കുന്ന ധനഞ്ജയ് ബോറയാണെന്ന് മനസിലായി. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്തു.