ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിനെ ഒന്നടങ്കം സ്തബ്ധരാക്കി എംപി റൂപർട്ട് ലോയുടെ ‘പാക് ഗ്രൂമിംഗ് ഗ്യാങ്’ വെളിപ്പെടുത്തലുകൾ വൻ വിവാദമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളെ സംഘടിതമായി ലൈംഗികമായി ചൂഷണം ചെയ്യുന്ന ഇത്തരം സംഘങ്ങളുടെ ഭീകരതയെക്കുറിച്ച് അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സ്വതന്ത്ര അന്വേഷണത്തിലൂടെ അദ്ദേഹം ശേഖരിച്ച അതിജീവിതകളുടെ മൊഴികൾ അങ്ങേയറ്റം ദാരുണമായ പീഡനങ്ങളുടെയും ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ചകളും തുറന്നുകാണിക്കുന്നു.
ബ്രിട്ടനിലെ 85 ഓളം പ്രദേശങ്ങളിൽ ഇത്തരം സംഘടിത ലൈംഗിക ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ, ദശാബ്ദങ്ങളായി പ്രവർത്തിച്ചുവരുന്ന ‘റേപ്പ് ഗ്യാങ്ങുകൾ’ പ്രതീക്ഷിച്ചതിലും വ്യാപകമാണെന്നും, ഇവയിൽ ഭൂരിഭാഗവും പാക്ക് വംശജരായ പുരുഷന്മാരാണെന്നും പറയുന്നു. അതിൽ പറയുന്നതു പ്രകാരം പാക് വംശജരായ ടാക്സി ഡ്രൈവർമാരും വ്യാപാരികളും ഉൾപ്പെട്ട സംഘങ്ങളാണ് ഈ ക്രൂരതകൾക്ക് പിന്നിലെന്നും പതിറ്റാണ്ടുകളായി ഈ ‘റേപ്പ് ഗ്യാങ്ങുകൾ’ വ്യാപകമാണെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണ് ഇത് ഇത്രത്തോളം വളരാൻ കാരണമെന്നും റൂപർട്ട് ലോ കുറ്റപ്പെടുത്തി.
അതേസമയം പീഡനത്തിന് ഇരയായവരുടെ മൊഴികൾ മനുഷ്യ മനസാക്ഷിയെ പോലും മരവിപ്പിക്കുന്നതാണ്. യുകെ പാർലമെന്റിൽ ലോ നടത്തിയ തന്റെ പ്രസംഗത്തിൽ, അതിജീവിച്ചവരുടെ ഗ്രാഫിക് സാക്ഷ്യപത്രങ്ങൾ വായിച്ചു, അതിജീവിച്ചവരുടെ വിവരണങ്ങൾ, തീവ്രമായ ലൈംഗിക പീഡനം, കുട്ടികളുടെ ഗർഭധാരണം, ഭീഷണിപ്പെടുത്തൽ, പോലീസ് ദുഷ്‌പെരുമാറ്റം, സ്ഥാപനപരമായ പരാജയങ്ങൾ എന്നിവ വിവരിച്ചു. ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള തന്റെ സ്വതന്ത്ര അന്വേഷണത്തിനിടെയാണ് ഈ സാക്ഷ്യപത്രങ്ങൾ ശേഖരിച്ചതെന്നും പറയുന്നു.
ലോയുടെ വെളിപ്പെടുത്തലിൽ പുറത്തുവരുന്നത് ക്രൂരമായ ലൈംഗിക പീഡനത്തിന്റെ നേർ സാക്ഷ്യങ്ങളാണ്. അതിജീവിതമാരിൽ ഒരാൾ പറയുന്നത് ഇങ്ങനെ ഒരു കുറ്റവാളി എന്റെ സ്വകാര്യഭാഗത്ത് ഒരു മദ്യക്കുപ്പി കുത്തിക്കയറ്റി ഗ്ലാസ് പൊട്ടിച്ചു. ആ സമയത്ത്, എനിക്ക് ഏകദേശം 12 വയസായിരുന്നു പ്രായം അവർ പറഞ്ഞു. അതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തതായി മറ്റൊരു സ്ത്രീ പറഞ്ഞു. 13 വയസുള്ളപ്പോൾ തനിക്കു നേരെയുള്ള പീഡനം ആരംഭിച്ചതായി മറ്റൊരാൾ ഓർമ്മിച്ചു. മൂന്ന് വർഷത്തിനിടെ ഏകദേശം 600 അല്ലെങ്കിൽ 700 വ്യത്യസ്ത പുരുഷന്മാർ എന്നെ ബലാത്സംഗം ചെയ്തിട്ടുണ്ട്- അവർ പറഞ്ഞു.
അതുപോലെ കുട്ടികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ചുവെന്ന മൊഴികൾ മനുഷ്യത്വമില്ലാത്ത ക്രൂരതകളുടെ മറ്റൊരു വശമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 15-ഓളം പെൺകുട്ടികളെ പട്ടിക്കൂടുകളിൽ അടച്ചിട്ടിരിക്കുന്നത് കണ്ടതായി ഒരു അതിജീവിത ഓർത്തെടുത്തു. പെൺകുട്ടികളെ ഉപയോഗിച്ച് വൈകൃതങ്ങൾ നടത്തുകയും അത് വീഡിയോയിൽ പകർത്തി പന്തയം വെക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവർത്തികൾ ഈ സംഘങ്ങൾ പതിവാക്കിയിരുന്നു. സഹായത്തിനായി ആരും എത്താത്ത സാഹചര്യത്തിൽ നിസഹായരായി ഇത്തരം ക്രൂരതകൾ സഹിക്കേണ്ടി വന്നുവെന്ന് അവർ റൂപർട്ടിനോട് വെളിപ്പെടുത്തി.
ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ- അവരുടെ പീഡനത്തിൽ എന്റെ യോനിയിൽ നിന്നും പിൻഭാഗത്തുനിന്നും രക്തസ്രാവമുണ്ടായിക്കൊണ്ടിരുന്നു, ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. എന്റെ പാനീയത്തിൽ മദ്യം കലർത്തിയിട്ടുണ്ടെന്ന് ഞാൻ ആശുപത്രി ജീവനക്കാരോട് പറഞ്ഞു, സത്യം പറയാൻ ഭയന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. അവർ ഒന്നും ചോദിച്ചില്ല. അവർ എനിക്ക് ഗുളികകൾ തന്ന് ഡിസ്ചാർജ് ചെയ്തു. എനിക്ക് 15 വയസായിരുന്നു അന്നു പ്രായം.
അതുപോലെ വംശീയവും മതപരവുമായ താരതമ്യങ്ങൾ നടത്തി പെൺകുട്ടികളുടെ മൂല്യം കുറച്ചുകാണിക്കാനും അവരെ നിയന്ത്രിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. പെൺകുട്ടികളെ ഗർഭിണികളാക്കുകയും തുടർന്ന് അവരെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഈ സംഘങ്ങളുടെ രീതിയായിരുന്നുവെന്ന് അദ്ദേഹം തന്റെ അന്വേഷണത്തിലെ വിവരങ്ങളിലൂടെ ചൂണ്ടിക്കാട്ടി. 1997 മുതൽ 2013 വരെയുള്ള 16 വർഷത്തിനിടയിൽ റോഥർഹാമിൽ മാത്രം 1400-ലധികം കുട്ടികൾ ഇത്തരത്തിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ. പോലീസ് ഉൾപ്പെടെയുള്ള അധികാരികൾ ഈ പരാതികളിൽ നടപടിയെടുക്കാൻ മടിച്ചുനിന്നത് കുറ്റവാളികൾക്ക് വളമായി മാറിയെന്നും വിമർശനമുണ്ട്.
2023-ലെ കണക്കുകൾ പ്രകാരം ബ്രിട്ടനിൽ കുട്ടികൾക്കെതിരായ 1.15 ലക്ഷത്തിലധികം ലൈംഗിക അതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുടുംബങ്ങൾക്കുള്ളിലും സ്കൂളുകളിലും മതകേന്ദ്രങ്ങളിലും ഇത്തരം പീഡനങ്ങൾ നടക്കുന്നുണ്ടെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. മുൻ പ്രധാനമന്ത്രി ഋഷി സുനക് രൂപീകരിച്ച ടാസ്ക് ഫോഴ്‌സ് ആദ്യ വർഷം തന്നെ 550-ലധികം പ്രതികളെ പിടികൂടിയിട്ടുണ്ട്.

















































