കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുനടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യൽ മീഡിയയിലൂടെ അല്ല കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങൾ അനാവശ്യമാണെന്നും വോട്ട് എണ്ണുന്നതിന് മുൻപ് ഇത്തരം വിവാദങ്ങളിൽ അർത്ഥമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
‘ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം. ബാക്കി കാര്യങ്ങൾ ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത്. നിലവിൽ ഉയർന്നുവരുന്ന വിവാദങ്ങൾ പ്രവർത്തകരുടെ മനോവീര്യം തകർക്കും. വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണം’, രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ കെ സുധാകരൻ തന്റെ നല്ല സുഹൃത്താണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തളളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. നാലാം തീയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. വിഷയം പൊതുജനമധ്യത്തിൽ ചർച്ച ചെയ്യേണ്ടതല്ലെന്നും ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധി യെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
















































