ന്യൂഡൽഹി: മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര കാബിനറ്റ് മന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ അധിക ചുമതല. രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാൻ്റെ രാജി അംഗീകരിച്ചതിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശ പ്രകാരമാണ് ജോഷിക്ക് പുതിയ ചുമതല നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്കൊപ്പം വിദ്യാഭ്യാസ വകുപ്പും ജോഷി താൽക്കാലികമായി നിയന്ത്രിക്കും.
നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചാ ക്രമക്കേടുകൾക്കെതിരെ രാജ്യത്താകമാനം ഉയർന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിലാണ് നേതൃമാറ്റമുണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ സംവിധാനത്തിനെതിരെയുള്ള വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ, പുതിയ മന്ത്രിക്ക് മുൻപിലെ വെല്ലുവിളി ചെറുതൊന്നുമായിരിക്കില്ലെന്ന് ഉറപ്പ്.
അതേസമയം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുനഃസംഘടിപ്പിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. ചില ഉദ്യോഗസ്ഥരെ മാറ്റിനിർത്തുകയും കൂടുതൽ കർശനമായ മേൽനോട്ടം, സാങ്കേതിക സുരക്ഷാ സംവിധാനങ്ങൾ, ഈ സോഴ്‌സിംഗ് രീതികളിൽ നിയന്ത്രണം കൊണ്ടുവരികയും ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ നീറ്റ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന പ്രവേശന പരീക്ഷകൾ ഘട്ടംഘട്ടമായി കമ്പ്യൂട്ടർ അടിസ്ഥാനത്തിലേക്ക് മാറ്റാനുള്ള പദ്ധതിയും സർക്കാർ തയ്യാറാക്കുകയാണ്.
ഇതിനിടെ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതും വലിയ ഉത്തരവാദിത്തമാണ്. പ്രധാൻ്റെ കാലഘട്ടത്തിൽ ആരംഭിച്ച ദേശീയ പാഠ്യപദ്ധതി രൂപരേഖ, പുതിയ NCERT പാഠപുസ്തകങ്ങൾ, കഴിവ് അധിഷ്ഠിത പഠനം, ഡിജിറ്റൽ വിദ്യാഭ്യാസ വികസനം തുടങ്ങിയ പദ്ധതികൾ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഉയർന്ന വിദ്യാഭ്യാസ മേഖലയിലെ നാല് വർഷത്തെ ബിരുദ പദ്ധതി, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് തുടങ്ങിയ പരിഷ്കാരങ്ങളും നടപ്പിലാക്കുന്നതിൽ തുടർച്ച ഉറപ്പാക്കേണ്ടതുണ്ട്.
പ്രധാൻ്റെ കാലഘട്ടം പ്രധാനമായും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ കൊണ്ടു ശ്രദ്ധേയമായിരുന്നുവെങ്കിലും, നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ അദ്ദേഹത്തിൻ്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. 2024-ലും 2026-ലും ഉണ്ടായ ഇത്തരം സംഭവങ്ങൾ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവെച്ചത്.
ഇപ്പോൾ പുതിയ വിദ്യാഭ്യാസ മന്ത്രിയായ ജോഷിക്ക് മുന്നിലുള്ള പ്രധാന കടമ്പയെന്നു പറയുന്നത് പരീക്ഷാ സംവിധാനത്തിൻ്റെ വിശ്വാസ്യത പുനഃസ്ഥാപിക്കലാണ്. പ്രഖ്യാപനങ്ങൾക്കപ്പുറം ഫലപ്രദമായ നടപ്പാക്കലാണ് നിർണ്ണായകമാകുന്നത്. വിദ്യാർത്ഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ എടുക്കുന്ന നടപടികൾ അടുത്ത ദിവസങ്ങളിൽ വിദ്യാഭ്യാസ മേഖലയിലെ ദിശ നിർണ്ണയിക്കുന്നതായിരിക്കും.



















































