തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥിനികൾക്ക് ആർത്തവ അവധി കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞ് മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ. വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വിശദീകരണ പോസ്റ്റുമായി ആർ ശ്രീലേഖ രംഗത്ത്. താൻ ആർത്തവം നാണക്കേടെന്ന് പറഞ്ഞിട്ടില്ലെന്നും സർക്കാരിന്റെ നയത്തെയാണ് നാണക്കേടെന്ന് വിശേഷിപ്പിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീലേഖ പറഞ്ഞു. ആർത്തവം സ്വാഭാവിക പ്രക്രിയയാണെന്നും അതിൽ നാണിക്കാനെന്താണ് ഉള്ളതെന്നും ശ്രീലേഖ ചോദിക്കുന്നു.
ആർ ശ്രീലേഖയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി. എന്റെ FB പോസ്റ്റ് വായിക്കാതെ ഓരോരുത്തര് ഓരോന്ന് create ചെയ്ത് സ്വന്തം പേജിലൂടെ ഇട്ടു ഹരം കൊള്ളുന്നതിനെ എന്ത് പറയാൻ! Menstrual dignity എന്ന് പറഞ്ഞ് ഉത്ഘോഷിക്കുന്ന
സർക്കാരിന്റെ ഈ നയത്തെയാണ് നാണക്കേടെന്നു ഞാൻ പറഞ്ഞത്. ആർത്തവത്തിൽ നാണിക്കാ നെന്തിരിരിക്കുന്നു? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?
ആർ ശ്രീലേഖ ആദ്യമിട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ?
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. IPS പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി!
എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്! ഇതാണോ menstrual dignity?
നാണക്കേടല്ലേ?
ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും napkin wending മെഷീനുകളും നൽകാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കിൽ സൗജന്യ വേദന സംഹരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും.
ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയിൽ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല
അതേസമയം ആർത്തവ അവധിയിൽ സർക്കാർ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്. പിന്നാലെ ആർത്തവ അവധി നൽകുന്നതിൽ സ്ത്രീ സമൂഹത്തിൽ നിന്ന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി. പൊതു നിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുളളുവെന്ന് ഷംസുദ്ദീൻ പറഞ്ഞു. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു.
















































