നടി അൻസിബ ഹസൻ തനിക്കെതിരെ നടത്തുന്ന നിയമനടപടി നീക്കങ്ങളോട് പ്രതികരിച്ച് നടൻ ടിനി ടോം. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കറുകപ്പിള്ളിയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ പ്രതികരണം.
സുഹൃത്തുക്കൾക്കൊപ്പമാണ് ടിനി ടോം ചടങ്ങിൽ എത്തിയത്. മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ, ടിനി ടോമിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾ തങ്ങൾക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. ഇതിന് പിന്നാലെയാണ് എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്ന് ടിനി ടോം പ്രതികരിച്ചത്.
മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാൻ കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് നടി അൻസിബ ഹസൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ടിനി ടോം അപവാദപ്രചാരണം നടത്തിയെന്നും വർഗീയ അധിക്ഷേപത്തിന് ഇരയാക്കിയെന്നും അൻസിബ ആരോപിച്ചു.
ഞായറാഴ്ച നടിയും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ എസ്.ഐ വി.ആർ. രേഷ്മയ്ക്കുമെതിരായ പരാതിയിൽ മൊഴി നൽകാൻ എത്തിയപ്പോഴും ടിനി ടോമിനെതിരെ അൻസിബ രൂക്ഷ വിമർശനം ഉന്നയിച്ചു.
“ടിനി ടോം എന്നോട് മാത്രമല്ല, ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തത്. കേരളം പോലെയുള്ള മതനിരപേക്ഷ സംസ്ഥാനത്തിലെ ജനങ്ങളോടാണ് അദ്ദേഹം തെറ്റ് ചെയ്തത്. വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ, എന്റെ പേര് അൻസിബ ഹസൻ ആണെന്ന കാര്യം ഉപയോഗപ്പെടുത്തി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകിയത്. എന്നാൽ മലയാളികൾക്ക് സത്യം മനസ്സിലായിട്ടുണ്ട്. ചെയ്തത് ന്യായീകരിക്കാനാവില്ല. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിക്കേണ്ടിവരും,” എന്നാണ് അൻസിബയുടെ പ്രതികരണം.

















































