നോയിഡ: ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക്-3 മേഖലയിൽ ആറ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ചും കത്തിക്കു കുത്തിയും കൊലപ്പെടുത്ത കേസിൽ അറസ്റ്റിലായ 32കാരൻ മണിക്കൂറുകൾക്കകം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പെൺകുട്ടിയുടെ മൃതദേഹം ചാക്കിലാക്കി കുളത്തിനരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയെ കഴുത്ത് ഞെരിച്ചും കത്തി ഉപയോഗിച്ച് കുത്തിയും കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക ആരോപണം. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നത് മെഡിക്കൽ, ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ സമീപത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. പെൺകുട്ടിയുടെ പിതാവ് മിഠായി കടയിൽ ജോലി ചെയ്യുകയായിരുന്നു. അമ്മയും മറ്റ് മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നു.
നാല് മക്കളിൽ ഏറ്റവും ഇളയ കുട്ടിയായ പെൺകുട്ടി ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കുട്ടിയെ കാണാതായതോടെ അമ്മയും ബന്ധുക്കളും സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. പിന്നീട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് അഞ്ച് സംഘങ്ങളെ നിയോഗിച്ചു. ഗ്രാമത്തിലെ വീടുകൾ, ഇടവഴികൾ, റോഡുകൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് കേസിൽ നിർണായകമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.
ഒരു സിസിടിവി ദൃശ്യത്തിൽ പെൺകുട്ടി ഒറ്റയ്ക്ക് വഴിയിൽ കളിച്ചുകൊണ്ടിരിക്കുന്നത് കാണാമായിരുന്നു. ഇതിനിടെ പ്രതി കുട്ടിയെ വിളിക്കുന്നതും തുടർന്ന് അവളോടൊപ്പം നടന്നുപോകുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കുട്ടി ഒരു ഘട്ടത്തിൽ നിൽക്കുകയും തിരിഞ്ഞ് ഇയാളോട് സംസാരിക്കുകയും ചെയ്തശേഷം പിന്നാലെ പോകുന്നതും ദൃശ്യങ്ങളിൽ കാണാമെന്നാണ് പോലീസ് പറയുന്നത്.
മറ്റൊരു ക്യാമറയിൽ പ്രതി വീട്ടിലേക്ക് കയറുന്നതും കുട്ടി പിന്നാലെ പോകുന്നതും വ്യക്തമായിരുന്നു. ആ സമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. തുടർന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പ്രതി ചുമലിൽ ഒരു ചാക്കുമായി വീട്ടിൽ നിന്ന് പുറത്തേക്ക് വരുന്നതും കാണാമായിരുന്നു. ഒരു കാറിനും വഴിയാത്രക്കാർക്കും ഓട്ടോറിക്ഷയ്ക്കും സമീപത്തിലൂടെയാണ് ഇയാൾ ചാക്കുമായി നടന്നുപോയത്. എന്നാൽ ചാക്കിനുള്ളിൽ കുട്ടിയാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകാത്തതിനാൽ കുടുംബാംഗങ്ങൾക്ക് സംശയം തോന്നി.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും പ്രതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഇയാൾ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർ ഇയാളെ പിടികൂടി മർദിച്ചശേഷം പോലീസിന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തതെന്ന് സെൻട്രൽ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശൈലേന്ദ്ര സിങ് അറിയിച്ചു. ചോദ്യം ചെയ്യുന്നതിനിടെ കുട്ടിയുടെ മൃതദേഹം കുളത്തിന് സമീപം ഉപേക്ഷിച്ചതായി ഇയാൾ പറഞ്ഞെന്നാണ് പോലീസ് പറയുന്നത്.
തുടർന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കുറ്റിക്കാട്ടിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ്, ഫോറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായി ഡോക്ടർമാരുടെ സംഘം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. നടപടികൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം മെഡിക്കൽ, ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഡി-പാർക്ക് പോലീസ് പോസ്റ്റിന് സമീപത്തെ ഗ്രീൻ ബെൽറ്റിൽ ഒളിപ്പിച്ചിട്ടുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ശനിയാഴ്ച ആയുധം വീണ്ടെടുക്കുന്നതിനായി പോലീസ് സംഘം ഇയാളെ സ്ഥലത്തെത്തിച്ചു. പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയ പ്രതി കുറ്റിക്കാട്ടിലേക്ക് സംഘത്തെ നയിച്ചു. അവിടെ ഒളിപ്പിച്ചിരുന്ന കത്തി എടുത്ത ശേഷം, നേരത്തെ ഒളിപ്പിച്ചുവെച്ചിരുന്ന ഒരു തോക്ക് പുറത്തെടുത്ത് പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഇക്കോടെക്-3 പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രവി കുമാറിന് വെടിയേറ്റ് പരുക്കേറ്റു. തുടർന്ന് പോലീസ് തിരിച്ചുവെടിവെച്ചതോടെ പ്രതിക്ക് വെടിയേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ പ്രതി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പ്രതിയുടെ പക്കൽ നിന്ന് അനധികൃത തോക്ക്, മൂന്ന് ഒഴിഞ്ഞ വെടിയുണ്ടകൾ, രണ്ട് ഉപയോഗിക്കാത്ത വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
പ്രതി പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുള്ളയാളായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മാവന്റെ വീട്ടിൽ വാടകക്കാരനായി താമസിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇയാൾ തൊഴിലാളിയായി ജോലി ചെയ്തിരുന്നുവെന്നും മയക്കുമരുന്നിന് അടിമയായിരുന്നുവെന്നുമാണ് പോലീസ് ആരോപണം. കുടുംബം പ്രാർഥനയ്ക്കായി പുറത്തുപോയ സമയത്താണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നാണ് പെൺകുട്ടിയുടെ അമ്മാവൻ ആരോപിച്ചത്.
കേസിൽ അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് തെളിവുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മറ്റ് അന്വേഷണ വിവരങ്ങൾ എന്നിവ പരിശോധിച്ച ശേഷമേ സംഭവങ്ങളുടെ പൂർണമായ ക്രമം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കേസിൽ മറ്റൊരു പ്രതിയുടെ പേര് കൂടി അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ടെന്നും ഇയാൾക്ക് സംഭവത്തിലുള്ള പങ്ക് പരിശോധിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.






