ഒഹായോ: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് 11 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ കുട്ടിയുടെ ഫോണിൽ കണ്ടെത്തിയതോടെ 20 കാരനെ വിളിച്ചുവരുത്തി വെടിവച്ച് പിതാവ്. കുട്ടിയെ പീഡിപ്പിച്ച യുവാവിനെ കുടുക്കാൻ പിതാവ് ടിക്‌ടോക്കിൽ മകളായി നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി വെടിവെക്കുകയായിരുന്നു. 31 കാരനായ മാലിക് ചാൻഡ്ലറാണ് 20 കാരനായ ഡിയാഗോ മൊണ്ടോയ ഗോൺസാലസിനെതിരെ വെടിയുതിർത്തത്. ജൂലൈ മാസത്തിലായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ ഫോണിൽ കണ്ടെത്തിയ ഒരു വീഡിയോയിലൂടെയാണ് മകൾ പീഡിപ്പിക്കപ്പെട്ട വിവരം പിതാവ് അറിഞ്ഞത്.
ആ വീഡിയോയിൽ ഗോൺസാലസ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നത്. സംഭവത്തിന് അടുത്ത ദിവസം ചാൻഡ്ലർ ടിക്‌ടോക്കിൽ മകളായി നടിച്ച് ഗോൺസാലസുമായി ബന്ധപ്പെടുകയും വീട്ടിലേക്ക് വരാൻ പ്രേരിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. വീട്ടിലെത്തിയ ഗോൺസാലസിനെ തുടർന്ന് രണ്ടുതവണ വെടിവെച്ചെന്നാണ് റിപ്പോർട്ട്. പോലീസ് സ്ഥലത്തെത്തുമ്പോൾ വെടിയേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ ഗോൺസാലസിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് കൊളംബസിലെ ഗ്രാന്റ് മെഡിക്കൽ സെന്ററിലേക്ക് ഇയാളെ മാറ്റി.
ചാൻഡ്ലർ അന്വേഷണ ഉദ്യോഗസ്ഥരോട് നൽകിയ മൊഴിയിൽ ആദ്യം തന്റെ ഉദ്ദേശം ഗോൺസാലസിനെ പിടികൂടി പോലീസിനെ അറിയിക്കുകയായിരുന്നുവെന്നും എന്നാൽ ഗോൺസാലസ് പോക്കറ്റിൽ നിന്ന് തോക്ക് എടുക്കാൻ ശ്രമിക്കുന്നതായി തോന്നിയതിനെ തുടർന്നാണ് താൻ കൗണ്ടറിൽ ഉണ്ടായിരുന്ന സ്വന്തം തോക്ക് എടുത്ത് വെടിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ചാൻഡ്ലറിനെതിരെ ഫെലണി ആക്രമണക്കുറ്റം ചുമത്തിയിട്ടുണ്ട്. അദ്ദേഹത്തിന് 100,000 ഡോളർ ജാമ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഗോൺസാലസിനെതിരെ ലൈംഗിക കുറ്റങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ നിരവധി കേസുകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ലൈംഗികമായി അനാചാര ഉള്ളടക്കം പ്രചരിപ്പിച്ചതിന് അഞ്ച് കുറ്റങ്ങൾ, ബലാത്സംഗത്തിന് രണ്ട് കുറ്റങ്ങൾ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തിയത് ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പ്രോസിക്യൂട്ടർമാർ നടത്തിയ പരിശോധനയിൽ ഗോൺസാലസിന്റെ ഫോണിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി വീഡിയോകൾ കണ്ടെത്തിയതായും അവയിൽ ഒരു കുഞ്ഞിന്റെ ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നുവെന്നും അറിയിച്ചു. അതേസമയം ഈ സംഭവം അമേരിക്കയിൽ വലിയ ചർച്ചയായിട്ടുണ്ട്. നിയമം കൈയിലെടുക്കുന്നതിനും, കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങൾക്കും എതിരായ ശക്തമായ പ്രതികരണങ്ങൾ സമൂഹത്തിൽ ഉയരുകയാണ് ഈ സംഭവത്തോടെയെന്ന് റിപ്പോർട്ടുകൾ പറയുന്നു.



















































