ന്യൂഡൽഹി/തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാൾ അധികൃതർ നൽകുന്ന വിവരം. ഇതിനിടെ നേപ്പാളിലുള്ള 320 ഇന്ത്യൻ പൗരന്മാരുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നൂറോളം ഇന്ത്യൻ വംശജരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
നേപ്പാളിൽ കുടുങ്ങിയതായി സംശയിക്കുന്ന മലയാളികളെക്കുറിച്ചുള്ള അന്വേഷണങ്ങളും തുടരുകയാണ്. എട്ട് മലയാളികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് നോർക്ക അധികൃതർ അറിയിച്ചു. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
നേപ്പാളിൽ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരുടെ വിവരങ്ങൾ തേടി നോർക്കയിൽ അന്വേഷണങ്ങൾ എത്തിയിരുന്നു. ഇതിൽ 60 മലയാളികൾ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. 14 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്നും കണ്ടെത്തി. ഇവരുടെ വിവരങ്ങൾ അതത് സംസ്ഥാന സർക്കാരുകൾക്ക് കൈമാറി. ഓസ്‌ട്രേലിയൻ മലയാളികളായ നാലുപേർ ഉൾപ്പെടെ കേരളീയരായ എട്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.
മറ്റു രാജ്യങ്ങളിൽ പൗരത്വമുള്ള നൂറോളം ഇന്ത്യക്കാരെക്കുറിച്ചും വിവരങ്ങൾ ലഭ്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൈലാസ മാനസരോവർ തീർഥാടനത്തിന് പോയവരാകാം ഇവരെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
അതിനിടെ, ത്രിശൂലി വൺ ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മിന്നൽപ്രളയമുണ്ടായ ചൈനീസ് മേഖലയിലുള്ള 400 ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണ്. ഇവർ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ദുരന്തമുണ്ടായ ദിവസംതന്നെ ഇന്ത്യ മാനുഷിക സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചതായി രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ആദ്യ ദുരിതാശ്വാസ വിമാനം ഓഗസ്റ്റ് 26-ന് വൈകുന്നേരം പുറപ്പെട്ടു. താൽക്കാലിക ഷെൽട്ടറുകൾ, കമ്പിളികൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, മരുന്നുകൾ എന്നിവയുൾപ്പെടെ 10 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്.
രണ്ടാമത്തെ വിമാനം വ്യാഴാഴ്ച രാവിലെ 10.30-ന് പുറപ്പെട്ടു. ടെന്റുകൾ, കമ്പിളികൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, വെള്ളം നീക്കം ചെയ്യുന്നതിനുള്ള പമ്പുകൾ, അടുക്കള സെറ്റുകൾ, ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെ 37.5 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇതിലുണ്ടായിരുന്നത്.
ഇന്ന് വൈകുന്നേരം മൂന്നാമത്തെ ദുരിതാശ്വാസ വിമാനം കൂടി നേപ്പാളിലേക്ക് പുറപ്പെടും. പോർട്ടബിൾ ജനറേറ്ററുകൾ, ഡിഗ്നിറ്റി കിറ്റുകൾ, ഭക്ഷണം, ജലശുദ്ധീകരണ ഗുളികകൾ, മരുന്നുകൾ എന്നിവയ്ക്കുപുറമെ നേപ്പാൾ സർക്കാർ ആവശ്യപ്പെട്ട സാമഗ്രികളും വിമാനത്തിലുണ്ടാകും. ഏകദേശം 13 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് മൂന്നാമത്തെ വിമാനത്തിൽ അയയ്ക്കുകയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.






