കോട്ടയം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനു പിന്നാലെ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചറിൽ കയറി ഫ്രീ ടിക്കറ്റ് ചോദിച്ച് മഹിളമോർച്ച പ്രവർത്തകർ. ഓർഡിനറി ബസിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ബസ് സ്റ്റാൻഡിൽ പ്രതിഷേധിച്ച ശേഷം ഫാസ്റ്റ് പാസഞ്ചറിൽ കയറി ഫ്രീ ടിക്കറ്റ് ചോദിക്കുകയായിരുന്നു നേതാക്കളും പ്രവർത്തകരും. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ ബസിലും സൗജന്യ യാത്ര അനുവദിക്കുമെന്നാണ് പറഞ്ഞതെന്നും ഭരണം കിട്ടിയപ്പോൾ എന്താണ് വാക്ക് പാലിക്കാത്തതെന്നും പ്രവർത്തകർ ചോദിച്ചു. സർക്കാൻ ജനങ്ങളെ പറഞ്ഞുപറ്റിച്ചെന്നും പ്രവർത്തകർ പറഞ്ഞു. പിന്നാലെ ബസ് കണ്ടക്ടായ വനിതയോട് ഫ്രീ ടിക്കറ്റ് ചോദിക്കുകയായിരുന്നു.
പ്രവർത്തകർ പ്രതിഷേധം തുടർന്നതോടെ മറ്റ് യാത്രക്കാർ ഇടപെട്ടു. വെറുതെ സമയം കളയരുതെന്നും ബസിന് അകത്തല്ല പ്രതിഷേധം നടത്തേണ്ടതെന്നും യാത്രക്കാർ പറഞ്ഞു. ഇതിനിചെ പ്രതിഷേധം ഓഫീസിൽ പോയി നടത്തൂ എന്നും മറ്റ് യാത്രക്കാരുടെ സമയം കളയരുതെന്നും യാത്രക്കാർ പറഞ്ഞു. ഭരണം കിട്ടിക്കഴിഞ്ഞ് വഞ്ചിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് മഹിളാ മോർച്ച പ്രവർത്തക വീണ്ടും പ്രതിഷേധം തുടർന്നു.
യാത്രക്കാർ കൂടുതൽ ബഹളം വെക്കാൻ തുടങ്ങിയതോടെ ഒരു മഹിളാ മോർച്ച പ്രവർത്തക ഞങ്ങൾ ബസിൽ യാത്ര ചെയ്യാൻ വേണ്ടിയാണെന്ന് വിശദീകരിക്കാൻ ശ്രമിച്ചു. ബസ് വൈകിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഇതോടെ വണ്ടി തടഞ്ഞില്ലെന്നായി ബിജെപി പ്രവർത്തകരുടെ വാദം. വണ്ടിക്കുള്ളിൽ പ്രതിഷേധം നടക്കുമ്പോ എങ്ങനെ വണ്ടിയെടുക്കുമെന്നായി യാത്രക്കാരുടെ മറുചോദ്യം. സൗജന്യ യാത്രയ്ക്ക് വേണ്ടി ബസിൽ കയറിയന്നേയുള്ളുവെന്നും വണ്ടി തടഞ്ഞിട്ടില്ലെന്നും വിശദീകരിച്ച മഹിള മോർച്ച പ്രവർത്തകർ സമരം അവസാനിപ്പിച്ച് ബസിൽ നിന്നിറങ്ങുകയും ചെയ്തു.
















































