ബെംഗളൂരു ∙ കർണാടക നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഉണ്ടായ ക്രോസ് വോട്ടിങ് ബിജെപി, ജെഡിഎസ് ക്യാമ്പുകളിൽ വിള്ളൽ സൃഷ്ടിച്ചു. പാർട്ടി നിർദേശങ്ങൾക്ക് വിരുദ്ധമായി വോട്ട് ചെയ്ത അംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അറിയിച്ചു.
ബിജെപിയിലെ അഞ്ചോ ആറോ എംഎൽഎമാരും ജെഡിഎസിലെ ആറോ ഏഴോ അംഗങ്ങളും കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതായാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയും ആഭ്യന്തര അസംതൃപ്തിയും ക്രോസ് വോട്ടിങ്ങിന് കാരണമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ജെഡിഎസിൽ നിന്നുള്ള നാല് പേർ കോൺഗ്രസിന് വോട്ട് ചെയ്തതായി എച്ച്.ഡി. കുമാരസ്വാമി സ്ഥിരീകരിച്ചു. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്ക് പോകാമെന്നും, യുവാക്കളെ മുൻനിർത്തി സംഘടനയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക നടപടികളിൽ അന്തിമ തീരുമാനം തന്റെതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആകെ ഏഴ് സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ കോൺഗ്രസ് അഞ്ച് സീറ്റുകൾ നേടി മുന്നേറി. ബിജെപി രണ്ട് സീറ്റുകളിലാണ് ഒതുങ്ങിയത്. പ്രതീക്ഷിച്ച 140 വോട്ടുകൾക്ക് പകരം 151 വോട്ടുകൾ നേടി കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു. തിപ്പണ്ണപ്പ കംക്നൂർ, പി.വി. മോഹൻ, ബി.കെ. ഹരിപ്രസാദ്, ശിവണ്ണ ബി.എസ്., വിനയ് കാർത്തിക് പ്രകാശ് എന്നിവർ കോൺഗ്രസ് വിജയികളായി.














































