കണ്ണൂർ: ജില്ലയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ, വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.
വീടിന് പരിസരത്തെ കിണർ നിർമാണത്തിൽ സഹായിക്കവെയാണ് സനൽ കുമാറിന് സൂര്യാഘാതമേറ്റത്. തുടർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു. കോഴിക്കോട് അംഗനവാടി ടീച്ചർക്കും എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് സൂര്യാഘാതം ഏറ്റത്. കോഴിക്കോട് വളയത്ത് അംഗൻവാടി ടീച്ചറായ വളയം സ്വദേശി അനിലയുടെ കൈത്തണ്ടയിലാണ് പൊള്ളലേറ്റത്. അനില ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 35ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ള താപനില.
കൂത്താട്ടുകുളത്തെ തടിമിൽ തൊഴിലാളിക്കാണ് പൊള്ളലേറ്റത്. ഒഡീഷാ സ്വദേശിയായ പാണ്ഡവ ബൈരയ്ക്ക് ആണ് പൊള്ളലേറ്റത്. കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റിരുന്നു. സൂര്യാഘാതം ഏറ്റതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്.
അതിനിടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗമുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 2024-ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകുന്നത്.
കടുത്ത വേനൽ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.














































