തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കാര്യങ്ങൾ നല്ല നിലയിൽ പോകുമെന്നും പ്രതിഷേധം ഉണ്ടാകാൻ പാടില്ലായിരുന്നു, എന്നാൽ അതുകൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പ്രകടനങ്ങൾ ശരിയല്ല. ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ല. ഫ്ലക്സിൽ തുപ്പുന്നവരും കീറുന്നവരും കോൺഗ്രസുകാരല്ലെന്നും മുരളീധരൻ പറഞ്ഞു.
അതുപോലെ സീനിയോറിറ്റിയൊന്നും മുഖ്യമന്ത്രി തീരുമാനത്തിൽ ബാധകകല്ല. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ തീരുമാനവും ഘടകമാകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അതുപോലെ 24 മണിക്കൂറിനുള്ളിൽ കാര്യത്തിൽ തീരുമാനമാകും. കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന നിർദേശമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാൽ എംഎൽമാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്. അതേസമയം, ഘടക കക്ഷികൾ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ മുഖ്യമന്ത്രി പട്ടികയിൽ താങ്കളുടെ പേരുവരാത്തതെന്താണെന്ന ചോദ്യത്തിന് അതു വിട്ടുപോയതാകും എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. അതേസമയം ഇതൊരു സിംഗിൾ പാർട്ടി ഗവൺമെന്റല്ല, ഇതൊരു കെയ്നീഷ്യൻ ഗവൺമെന്റാ, അതുകൊണ്ട് ഘടകകക്ഷികളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം 63 എംഎൽഎമാരിൽ 47 പേർ കെസിക്ക് ഒപ്പം ഉറച്ചുനിന്നപ്പോൾ ഹൈക്കമാൻഡിൻറെ തീരുമാനത്തിനൊപ്പമെന്ന് പത്ത് എംഎൽഎമാർ പറഞ്ഞു. വിഡി സതീശൻ ഏതറ്റം വരെ പോകും എന്നറിയാനാകും ഇന്ന് ഹൈക്കമാൻഡ് ശ്രമിക്കുക. താൻ സ്വമേധയാ പിന്മാറില്ലെന്ന് കെ സി വേണുഗോപാൽ നേതൃത്വത്തെ അറിയിച്ചു. പ്രതിഷേധമെന്ന പേരിൽ കേരളത്തിൽ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് അദ്ദേഹം ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എതിർചേരികൾ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും കെസിക്ക് പരാതിയുണ്ട്. അതേസമയം ഘടകകക്ഷികളുടെ പിന്തുണ വി ഡിയ്ക്ക് അനുകൂല ഘടകങ്ങളാണ്.


















































