കൊച്ചി: ട്വന്റി ട്വന്റിയുടെ ആരോപണങ്ങൾ തള്ളി അഖിൽ മാരാർ. താനൊരു വിലപേശലും നടത്തിയിട്ടില്ല. സ്ഥാനമാനങ്ങൾ ആയിരുന്നു ലക്ഷ്യമെങ്കിൽ എനിക്ക് കോൺഗ്രസിനൊപ്പം നിന്നാൽ മതിയായിരുന്നു. കോർപറേഷൻ ചോദിച്ച് വാങ്ങണമെന്നാവശ്യപ്പെട്ടത് പാർട്ടിക്ക് വേണ്ടിയാണെന്ന് അഖിൽ പ്രതികരിച്ചു.
‘നമ്മൾ എന്നാണ് പറയുന്നത്. എനിക്ക് വേണ്ടിയല്ല, പാർട്ടിക്ക് വേണ്ടിയാണ് ചോദിച്ചത്. പുറത്തുവന്ന വോയിസ് റെക്കോർഡിൽ അങ്ങനെ തന്നെയാണുള്ളത്. ബോർഡോ കോർപ്പറേഷനോ എനിക്കാവാശ്യമില്ല. അതിനുവേണ്ടിയായിരുന്നെങ്കിൽ ഞാൻ കോൺഗ്രസിൽ നിന്നേനെ’. സാബു ജേക്കബ് എന്നോട് നീതികേട് കാണിച്ചുവെന്നും അഖിൽ മാരാർ പ്രതികരിച്ചു.
അഖിൽ മാരാർ വിലപേശുന്ന തരത്തിലുള്ള ഓഡിയോ കഴിഞ്ഞ ദിവസം ട്വന്റി ട്വന്റി പുറത്തുവിട്ടിരുന്നു. ബോർഡ് അല്ലെങ്കിൽ കോർപ്പറേഷൻ സ്ഥാനങ്ങൾക്ക് വേണ്ടി മാരാർ വിലപേശൽ നടത്തുന്ന ഓഡിയോയാണ് ട്വന്റി-20 പാർട്ടി പുറത്തുവിട്ടത്. രാഷ്ട്രീയത്തിൽ നിൽക്കണമെങ്കിൽ തനിക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും അത് ബോർഡ് സ്ഥാനങ്ങൾ വഴി വേണമെന്നും മാരാർ ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തികമായ ‘അക്കോമഡേഷൻ’ അനിവാര്യമാണെന്ന് മാരാർ ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ സ്വന്തം കാര്യമല്ല, പാർട്ടിയുടെ കാര്യമാണ് താൻ സംസാരിച്ചത് എന്നാണ് അഖിൽ മാരാർ വിശദീകരിക്കുന്നത്.
താൻ നേരിട്ടത് ചതിയാണെന്നും സാബു എം. ജേക്കബ് തന്നോട് നീതി കാണിച്ചില്ലെന്നും ആരോപിച്ചാണ് അഖിൽ മാരർ ട്വന്റി ട്വന്റി വിട്ടത്. ഇതേതുടർന്നാണ് പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമായത്.



















































