ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളുമായി 11 വിദ്യാർഥികൾ സർവകലാശാലയുടെ ആഭ്യന്തര പരാതിപരിഹാര സമിതിയായ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി)യെ സമീപിച്ചതായി റിപ്പോർട്ട്. മെയ് മാസത്തിൽ നടന്ന വൈവ പരീക്ഷകൾക്ക് പിന്നാലെ വിദ്യാർഥികൾ തമ്മിലുള്ള വാട്സ്ആപ്പ് സംഭാഷണങ്ങളിലൂടെയാണ് ആരോപണ വിവരം പുറത്തുവന്നതെന്നാണ് റിപ്പോർട്ട്.
അധ്യാപകൻ വൈവയ്ക്കിടെ അനുചിതമായ പെരുമാറ്റം നടത്തിയെന്നും ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും വിദ്യാർഥികൾ പരാതിയിൽ ആരോപിച്ചതായാണ് റിപ്പോർട്ട്. തന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ ഉയർന്ന മാർക്ക് നൽകാമെന്ന് അധ്യാപകൻ സൂചിപ്പിച്ചുവെന്നും ചില വിദ്യാർഥികൾ ആരോപിച്ചു.
മെയ് ആദ്യവാരം നടന്ന വൈവ പരീക്ഷകൾക്ക് ശേഷം വിദ്യാർഥികൾ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു വിദ്യാർഥിനി തനിക്ക് നേരിട്ട അനുഭവം പങ്കുവച്ചതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്. ഇതിന് പിന്നാലെ മറ്റ് വിദ്യാർഥികളും സമാനമായ അനുഭവങ്ങൾ പങ്കുവച്ചതായാണ് വിവരം.
വൈവയ്ക്കിടെ അധ്യാപകൻ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും തന്റെ സമീപനങ്ങളോട് പ്രതികരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അധിക മാർക്ക് നൽകാമെന്ന് സൂചിപ്പിച്ചെന്നും വിദ്യാർഥികളുടെ പരാതിയിൽ പറയുന്നതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതേസമയം വൈവ പരീക്ഷയുമായി മാത്രം ബന്ധപ്പെട്ടതല്ല ഈ ആരോപണങ്ങൾ. ജെഎൻയു ക്യാമ്പസിലെ തന്റെ വസതിയിൽ സംഘടിപ്പിക്കുന്ന കൂടിക്കാഴ്ചകളിലേക്ക് വിദ്യാർഥികളെ അധ്യാപകൻ ക്ഷണിച്ചിരുന്നതായും അവിടെവച്ച് ലൈംഗിക സമീപനങ്ങൾ നടത്തിയതായും ചില വിദ്യാർഥികൾ ആരോപിച്ചിട്ടുണ്ട്. ക്ലാസുകൾക്കിടയിലും അശ്ലീലമോ, അനുചിതമോ ആയ പരാമർശങ്ങൾ നടത്തിയെന്ന ആരോപണങ്ങളും പരാതികളിലുണ്ട്.
പരാതി ലഭിച്ചതിന് പിന്നാലെ ജെഎൻയുവിന്റെ ഐസിസി നടപടികൾ ആരംഭിക്കുകയും വിദ്യാർഥികളോട് നേരിട്ട് ഹാജരായി മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സർവകലാശാല ഏകദേശം 45 ദിവസത്തെ സെമസ്റ്റർ അവധിയിലേക്ക് പ്രവേശിച്ചു.
ജൂലൈയിൽ ക്ലാസുകൾ പുനരാരംഭിച്ചതോടെ വിഷയം വീണ്ടും ക്യാമ്പസിൽ ചർച്ചയായതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പിന്നീട് മറ്റൊരു പരാതിയും ഉയർന്നതോടെ കൂടുതൽ വിദ്യാർഥികൾ, മുതിർന്ന വിദ്യാർഥികൾ ഉൾപ്പെടെ, സമാനമായ ആരോപണങ്ങളുമായി മുന്നോട്ടുവന്നതായും റിപ്പോർട്ടുകളുണ്ട്.
വിഷയം നിലവിൽ അന്വേഷണത്തിലായതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ഐസിസി അറിയിച്ചു. പരാതി സർവകലാശാലയുടെ ആഭ്യന്തര വിഷയമാണെന്നും അന്വേഷണം നടക്കുകയാണെന്നും കമ്മിറ്റി വ്യക്തമാക്കി. അതേസമയം ജെഎൻയു ഭരണകൂടവും ആരോപണങ്ങളിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇതിനിടെ, സർവകലാശാലയിൽ നേരത്തെയും അധ്യാപകർക്കെതിരായ ലൈംഗികാതിക്രമ പരാതികളിൽ നടപടി സ്വീകരിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ജെഎൻയു എക്സിക്യൂട്ടീവ് കൗൺസിൽ വിവിധ കേസുകളിലായി നാല് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിൽ ലൈംഗികാതിക്രമ ആരോപണം നേരിട്ട ഒരു അധ്യാപകനും ഉൾപ്പെട്ടിരുന്നു.
സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ മുതിർന്ന പ്രൊഫസറായ സ്വരൺ സിങ്ങിനെയാണ് അന്ന് പുറത്താക്കിയത്. ജപ്പാൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് കാരണമായതെന്ന് അന്നത്തെ വിഷയവുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക വൃത്തം വ്യക്തമാക്കിയിരുന്നു. നിലവിലെ കേസിൽ ആരോപണങ്ങൾ ഐസിസി പരിശോധിച്ചുവരികയാണ്. വിദ്യാർഥികളുടെ മൊഴികളും പരാതികളിൽ ഉന്നയിച്ച ആരോപണങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിൽ തീരുമാനമുണ്ടാകുക.






