ടെൽ അവീവ്: പാലസ്തീൻ തടവുകാരെ തൂക്കിലേറ്റുന്നതിനായി ഇസ്രയേൽ ജയിലിന് സമീപം വധശിക്ഷാ കേന്ദ്രം നിർമിക്കുന്നുവെന്ന് അവകാശപ്പെട്ട് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വിർ. തീവ്ര വലതുപക്ഷ പാർട്ടിയായ ഒറ്റ്സ്മ യെഹൂദിത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നിർമാണത്തിന്റെ വീഡിയോ പുറത്തുവിട്ടത്.
നിർമാണം നടക്കുന്ന സ്ഥലത്തെത്തിയ ബെൻ-ഗ്വിർ, ഇവിടെ ‘ഭീകരവാദികളെ’ വധിക്കുമെന്ന് അവകാശപ്പെട്ടു. പിന്നാലെ വധശിക്ഷ നടപ്പാക്കുന്നത് ഇരകളുടെ കുടുംബാംഗങ്ങൾക്ക് നേരിട്ട് കാണാൻ കഴിയുന്ന തരത്തിൽ പ്രത്യേക കാഴ്ചാ സൗകര്യങ്ങളും കേന്ദ്രത്തിൽ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ഭീകരവാദികളുടെ ജയിൽ സാഹചര്യങ്ങൾ കൂടുതൽ മോശമാക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. അത് നടപ്പാക്കി. ഭീകരവാദികൾക്ക് വധശിക്ഷ നൽകുന്ന നിയമം പാസാക്കുമെന്ന് വാഗ്ദാനം ചെയ്തു. അതും നടന്നു. ഇപ്പോൾ വധശിക്ഷ കാത്തിരിക്കുന്നവർക്കുള്ള വിഭാഗവും തൂക്കിലേറ്റൽ കേന്ദ്രവും രൂപംകൊള്ളുകയാണ്,” ബെൻ-ഗ്വിർ വീഡിയോയിൽ പറഞ്ഞു.
അതേസമയം ഇസ്രയേൽ പാർലമെന്റായ നെസെറ്റ് മാർച്ചിൽ ‘ഡെത്ത് പെനാൽറ്റി ഫോർ ടെററിസ്റ്റ്സ്’ നിയമം പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് സൈനിക കോടതികൾക്ക് തൂക്കിലേറ്റൽ ശിക്ഷ വിധിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. പ്രത്യേക സാഹചര്യങ്ങളിൽ ജീവപര്യന്തം തടവ് അനുവദിക്കാനുള്ള സാധ്യതയും നിയമത്തിലുണ്ട്.
എന്നാൽ നിയമം പ്രധാനമായും മാരകമായ ആക്രമണങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പാലസ്തീനികൾക്കെതിരെയാണ് ബാധകമാകുന്നത്. യഹൂദ തീവ്രവാദികൾ ഉൾപ്പെടെയുള്ള സമാന കുറ്റാരോപിതർക്കെതിരെ ഇതേ രീതിയിൽ നിയമം പ്രയോഗിക്കില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
2022 മുതൽ ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയായ ബെൻ-ഗ്വിർ പാലസ്തീൻ തടവുകാരോടുള്ള കടുത്ത നടപടികൾക്കായി നിരന്തരം രംഗത്തെത്തിയിട്ടുണ്ട്. വംശീയ വിദ്വേഷം പ്രോത്സാഹിപ്പിച്ചതിനും നിരോധിത തീവ്രവാദ സംഘടനയായ കാഹാനെ പ്രസ്ഥാനത്തെ പിന്തുണച്ചതിനും അദ്ദേഹം മുമ്പ് കുറ്റക്കാരനായി വിധിക്കപ്പെട്ടിട്ടുണ്ട്.
പാലസ്തീൻ തടവുകാരോടുള്ള കടുത്ത സമീപനത്തിന്റെ ഭാഗമായി തടവറകളിലെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാൻ ബെൻ-ഗ്വിർ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ മെയ് മാസത്തിൽ തന്റെ 50-ാം ജന്മദിനാഘോഷത്തിനിടെ കുരുക്കുകയറിന്റെ ചിത്രം പതിപ്പിച്ച കേക്ക് ഉപയോഗിച്ചതും വലിയ വിവാദമായിരുന്നു.
കൂടാതെ ഗാസയിലേക്ക് സഹായവുമായി പോയ ഫ്ലോട്ടില്ല ഇസ്രയേൽ തടഞ്ഞതിന് പിന്നാലെ തടവിലാക്കിയ പ്രവർത്തകർ കൈകൾ ബന്ധിച്ചും മുട്ടുകുത്തിയുമിരിക്കുന്ന ദൃശ്യങ്ങളും ബെൻ-ഗ്വിർ മെയ് മാസത്തിൽ പുറത്തുവിട്ടിരുന്നു. ഗാസയിൽ പ്രതിരോധ നടപടിയുടെ ഭാഗമായി ദിവസവും 30 മുതൽ 40 പേരെ കൊല്ലുന്ന നയം വേണമെന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഫ്രാൻസ്, അയർലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ബെൻ-ഗ്വിറിനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.






