ന്യൂഡൽഹി: ഫോൺ നമ്പർ പങ്കുവയ്ക്കാതെ യൂസർനെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ സാധിക്കുന്ന വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇന്ത്യയിൽ ഉടൻ നടപ്പാക്കില്ല. ഉപയോക്താക്കളുടെ സുരക്ഷയും സൈബർ കുറ്റകൃത്യങ്ങളും മുൻനിർത്തിയാണ് കേന്ദ്രസർക്കാർ ഫീച്ചറിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. പുതിയ സംവിധാനത്തെക്കുറിച്ച് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കാര്യത്തിൽ വ്യക്തത വരുന്നതുവരെ ഇന്ത്യയിൽ യൂസർനെയിം സംവിധാനം അവതരിപ്പിക്കാനാകില്ലെന്ന് കേന്ദ്രം മെറ്റയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഫോൺ നമ്പറിന് പകരം യൂസർനെയിം ഉപയോഗിക്കുന്ന സംവിധാനം സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടോ എന്നതാണ് സർക്കാർ പ്രധാനമായും പരിശോധിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളിലും ആൾമാറാട്ട കേസുകളിലും പ്രതികളെ കണ്ടെത്തുന്നതിനും അന്വേഷണങ്ങൾ നടത്തുന്നതിനും പുതിയ ഫീച്ചർ തടസ്സമാകുമോയെന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്.
ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂസർനെയിം സംവിധാനം അവതരിപ്പിക്കാൻ മെറ്റ തീരുമാനിച്ചത്. ഈ സംവിധാനത്തിലൂടെ അപരിചിതരുമായി സംസാരിക്കുമ്പോഴോ ഗ്രൂപ്പുകളിൽ ചേരുമ്പോഴോ സ്വന്തം ഫോൺ നമ്പർ പങ്കുവയ്ക്കാതെ യൂസർനെയിം മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്താനാകും. ആവശ്യാനുസരണം യൂസർനെയിം മാറ്റാനോ പൂർണമായും ഒഴിവാക്കാനോ ഉപയോക്താക്കൾക്ക് സൗകര്യവും ലഭിക്കും.
ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വരും മാസങ്ങളിൽ ഫീച്ചർ ഘട്ടംഘട്ടമായി അവതരിപ്പിക്കാനാണ് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കൂടാതെ, ഉപയോക്താക്കൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുമെന്ന് മെറ്റ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ ഫീച്ചർ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കാനും തിരിച്ചറിയൽ മറച്ചുവെച്ച് തട്ടിപ്പുകൾ നടത്താനും സൈബർ കുറ്റവാളികൾ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം വിലയിരുത്തുന്നു. അതിനാൽ സുരക്ഷാ സംവിധാനങ്ങൾ, തിരിച്ചറിയൽ പരിശോധന, ദുരുപയോഗം തടയാനുള്ള സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിശദീകരണം ലഭിച്ച ശേഷമേ ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

















































