കൊൽക്കത്ത: തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി സുബേന്ദു അധികാരി ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ ആരോപണം. സർക്കാർ ഓഫീസിൽ ഇരുന്നുകൊണ്ടാണ് സുബേന്ദു അധികാരി ഇത്തരമൊരു പരാമർശം നടത്തിയതെന്നും ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ‘എക്കാലത്തെയും പുതിയ താഴ്ച’യാണെന്നും മമത ആരോപിച്ചു.
എക്‌സിലെ കുറിപ്പിലൂടെയാണ് മമത ഗുരുതര ആരോപണം ഉന്നയിച്ചത്. തന്നെ വീട്ടുതടങ്കലിൽ വയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുമെന്നും അവർ ചോദിച്ചു. ഇത്തരത്തിലുള്ള നടപടികൾ ഭരണഘടനാപരമായ ജനാധിപത്യ സംവിധാനത്തിന് യോജിച്ചതാണോയെന്ന് രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും രാജ്യത്തെ ജനങ്ങളും പരിശോധിക്കണമെന്നും മമത ആവശ്യപ്പെട്ടു.
അതേസമയം, രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനോ സന്യാസം സ്വീകരിക്കാനോ താൻ ഒരുങ്ങുന്നില്ലെന്നും മമത വ്യക്തമാക്കി. തനിക്ക് രാഷ്ട്രീയ യോഗങ്ങൾ നടത്താൻ അനുമതി നിഷേധിച്ചാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ല. ബിജെപിയെ രാഷ്ട്രീയമായി പുറത്താക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്നും മമത അവകാശപ്പെട്ടു.
അതുപോലെ ഫേസ്ബുക്ക് ലൈവിലൂടെയും മമത ബിജെപി സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. സർക്കാർ മാറി നാല് മാസം പിന്നിടുമ്പോഴേക്കും പശ്ചിമബംഗാളിലെ ജനങ്ങൾ ബിജെപിയുടെ യഥാർഥ മുഖം തിരിച്ചറിഞ്ഞുവെന്നാണ് മമതയുടെ ആരോപണം. സംസ്ഥാനത്ത് വ്യാപകമായ ഭീഷണിപ്പെടുത്തലും രാഷ്ട്രീയ സമ്മർദവും നടക്കുകയാണെന്നും അവർ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പേലീസ് കേസുകൾ എടുക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥർ ബിജെപിയുടെ പ്രാദേശിക ഭാരവാഹികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. 12,000 മുതൽ 14,000 വരെ ആളുകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ചില വഞ്ചകരുടെയും കൊള്ളക്കാരുടെയും സഹായത്തോടെ ആളുകളെ ബിജെപിയിൽ ചേരാൻ സമ്മർദത്തിലാക്കുകയാണെന്നും മമത ആരോപിച്ചു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധനയായ എസ്ഐആറിനെയും മമത രൂക്ഷമായി വിമർശിച്ചു. ഇതിന്റെ പേരിൽ നിരവധി യഥാർഥ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നാണ് അവരുടെ ആരോപണം. ആവശ്യമായാൽ ഇവരെ വീണ്ടും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പിൽ കൊള്ളയടിച്ചാണ് വിജയിച്ചതെന്നും . സെൻസസ് നടപടികൾ ദേശീയ പൗരത്വ രജിസ്റ്ററായ എൻആർസിയിലേക്കുള്ള പിൻവാതിൽ നീക്കമാണെന്നും അവർ ആരോപിച്ചു.
‘ഇനി ബിജെപിയുടെ ഹണിമൂൺ കാലമല്ല, മണി-മൂൺ കാലമാണ്’ എന്ന പരിഹാസവും മമത ഉയർത്തി. ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷവും ആരോപണ- പ്രത്യാരോപണങ്ങളും ശക്തമാകുന്നതിനിടെയാണ് മമതയുടെ പുതിയ പ്രതികരണം.






