ഹരിപ്പാട്: സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചശേഷം 19 വയസ്സുകാരിയായ യുവതി ജനാലയിലൂടെ പുറത്തേക്കെറിഞ്ഞുകൊല്ലാൻ ശ്രമിച്ച കുഞ്ഞിനെ തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) ഏറ്റെടുക്കും. കുഞ്ഞിനെ വേണ്ടെന്ന് യുവതി സി.ഡബ്ല്യു.സി.യെ അറിയിച്ചതിനെ തുടർന്നാണിത്.
അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനു പാലുകൊടുക്കാൻ യുവതി തയ്യാറാകുന്നില്ല. ഇരുവരെയും ആശുപത്രിയിൽ പ്രത്യേകമായാണ് പാർപ്പിച്ചിരിക്കുന്നതെന്ന് സി.ഡബ്ല്യു.സി. അധികൃതർ പറഞ്ഞു. തിങ്കളാഴ്ച യുവതി ആശുപത്രി വിടും. അതോടെ കുഞ്ഞിനെ സി.ഡബ്ല്യു.സി. ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമസമിതിക്കു കൈമാറും.
തുടർന്ന്, ആലപ്പുഴയിലെ ശിശുവിഹാറിലേക്കു മാറ്റും. രണ്ടുമാസം വരെ കുട്ടിയെ അവിടെ പരിപാലിക്കാം. ആ സമയത്തിനുള്ളിൽ അമ്മയ്ക്കു മനംമാറ്റമുണ്ടായാൽ കുഞ്ഞിനെ വിട്ടുകൊടുക്കും. പോലീസിന്റെ റിപ്പോർട്ടുകൂടി പരിഗണിച്ചാകും ഇക്കാര്യം തീരുമാനിക്കുക.
കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിനാൽ യുവതിക്കെതിരേ വധശ്രമത്തിനു കേസുണ്ട്. ആശുപത്രി വിട്ടാലുടൻ യുവതിയെ ചോദ്യംചെയ്യാനും തുടർനടപടി സ്വീകരിക്കാനുമുള്ള ഒരുക്കത്തിലാണ് ഹരിപ്പാട് പോലീസ്. യുവതിക്ക് കൗൺസലിങ് നൽകുന്നുണ്ട്. കൗൺസലറുമായി സഹകരിക്കുന്നുണ്ട്.
ഹരിപ്പാട് ഗവ. ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നിനാണ് അവിവാഹിതയായ യുവതി ശൗചാലയത്തിൽ പ്രസവിച്ചത്. വയറുവേദനയ്ക്ക് ചികിത്സതേടിയാണ് ബന്ധുക്കൾക്കൊപ്പം ഇവർ ആശുപത്രിയിലെത്തിയത്.
എറണാകുളത്ത് റേഡിയോളജി കോഴ്സിനു ചേർന്ന യുവതി പഠനത്തോടൊപ്പം ജോലിചെയ്യുന്നുമുണ്ട്. ജോലിസ്ഥലത്തു പരിചയപ്പെട്ട യുവാവുമായി അടുപ്പത്തിലായിരുന്നെന്ന് യുവതി പോലീസിനു മൊഴി നൽകിയിട്ടുണ്ട്. മൂന്നുമാസമായി യുവതി വീട്ടിലുണ്ട്. വയറ്റിൽ മുഴയുണ്ടെന്നും അതിനു ചികിത്സ നടത്തുകയാണെന്നുമാണ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്.
പൂട്ടിയ കള്ള് ഷാപ്പുകൾ വീണ്ടും തുറക്കാൻ പദ്ധതിയിടുന്നു, മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച



















































