കാസർകോട്: വിവാഹ ദിനത്തിൽ താലികെട്ടാൻ ക്ഷേത്രത്തിലെത്താതെ മുങ്ങിയ പ്രതിശ്രുത വരൻ പ്രതിശ്രുത വധു നൽകിയ പീഡന പരാതിയിൽ അറസ്റ്റിൽ. വെള്ളരിക്കുണ്ട് ബളാൽ സ്വദേശി വിഷ്ണു നാരായണനെയാണ് (24) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിഷ്ണുവും യുവതിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മേയ് പത്തിന് ബളാലിലെ ഒരു ക്ഷേത്രത്തിൽ കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു.
വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തിലെത്തി. എന്നാൽ മുഹൂർത്തമായിട്ടും വരനും സംഘവും എത്തിയില്ല. ഇതിനിടെ വരന്റെ ബന്ധുക്കൾ ക്ഷേത്രത്തിലെത്തി വരനെ കാണാനില്ലെന്ന് അറിയിച്ചു. ഇതോടെ വിവാഹം മുടങ്ങുകയും വധുവും വീട്ടുകാരും വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പിന്നാലെ വിഷ്ണു വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

















































