ബംഗളൂരു: കാവേരി നദിയിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു. മാണ്ഡ്യ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിക്ക് സമീപമാണ് അപകടം. ക്ഷേത്രദർശനത്തിനുശേഷം നദിക്കരയിൽ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ബംഗളൂരുവിലെ ബ്യാദരഹള്ളി സ്വദേശികളായ ശ്വേത (38), ചൈത്ര (20), വിജയമ്മ (50), പ്രിയങ്ക (28), ഡ്രൈവറായ മഹേഷ് എന്നിവരാണ് മരിച്ചത്. മുത്തത്തിയിലെ മുത്തത്തിരയ ക്ഷേത്രത്തിലേക്ക് പോകുന്നതിന് മുമ്പ് സംഘം രാവിലെ കബ്ബാലമ്മ ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നും സന്ദർശനം പൂർത്തിയാക്കിയ ശേഷം തൊട്ടടുത്ത കാവേരി നദിക്കരയിലെത്തുകയും അപകടത്തിൽപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങൾ നദിക്കരയിൽ ഫോട്ടോ എടുക്കുന്നതിനിടെ വിജയമ്മ ആഴമുള്ള ഭാഗത്തേക്ക് വഴുതി വീഴുകയായിരുന്നു.
അവരെ രക്ഷിക്കാനായി മറ്റുള്ളവരും വെള്ളത്തിലിറങ്ങിയെങ്കിലും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടത്തിൽപ്പെട്ട രവി എന്ന വ്യക്തിയെ നാട്ടുകാർ രക്ഷപ്പെടുത്തി. സംഘത്തോടൊപ്പമുണ്ടായിരുന്ന നാല് വയസ്സുള്ള കുട്ടിയും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.















































