തിരുവനന്തപുരം: വ്യാജ മൊഴി നൽകിയ സംഭവത്തിൽ എഡിജിപി എംആർ അജിത്‌കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണക്കടത്തിൽ എഡിജിപി പി വിജയന് ബന്ധമുണ്ടെന്ന് അജിത്‌കുമാർ മൊഴി നൽകിയിരുന്നു. തന്നോട് എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു. പിന്നാലെ പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ ഡിജിപിയോട് സർക്കാർ അഭിപ്രായം ചോദിച്ചതിനു മറുപടിയായാണ് കേസെടുക്കാമെന്ന നിർദ്ദേശം ഡിജിപി മുന്നോട്ടുവച്ചത്.
അതേസമയം കോഴിക്കോട്ട് ട്രെയിനിലെ തീവയ്‌പ്പിൽ പ്രതിയുടെ വിവരങ്ങൾ ചോർത്തിയെന്ന അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2023ൽ പി വിജയന് അന്വേഷണ വിധേയമായി സസ്‌പെൻഷൻ ലഭിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളിയതോടെയാണ് വിജയൻ സർവീസിൽ തിരിച്ചെത്തിയത്.
സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ അജിത്‌കുമാർ നൽകിയ മൊഴി കള്ളമാണെന്ന് പറഞ്ഞ് നേരത്തെ പി വിജയൻ ഡിജിപിക്ക് പരാതിയിൽ സമർപ്പിച്ചിരുന്നു. നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ഡിജിപി എസ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് പി വിജയനെതിരെ അജിത് കുമാർ മൊഴി നൽകിയത്.