ന്യൂഡൽഹി: രണ്ട് തവണ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഡൽഹി സ്വദേശിയെ മൂന്നാമത്തെ ശ്രമത്തിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി പോലീസ്. കൊലപാതകം റോഡപകടമെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മജ്റ ദാബാസ് സ്വദേശിയായ ദീപക് ദാബാസാണ് ജൂലൈ 16ന് കൻജാവാല മേഖലയിൽ കൊല്ലപ്പെട്ടത്. വയലിന് സമീപം എസ്‌യുവിക്ക് അരികിൽ ഒരാൾ മരിച്ചുകിടക്കുന്നതായി ലഭിച്ച പിസിആർ കോളിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. ദീപകിന്റെ മൃതദേഹത്തിന് സമീപം വാഹനമുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട സ്കൂട്ടർ സംഭവസ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ സംഭവം റോഡപകടമാണെന്നാണ് കരുതിയത്. എന്നാൽ ദീപക് ഇതിന് രണ്ടാഴ്ച മുമ്പ് മറ്റൊരു വാഹനാപകടത്തിൽപ്പെട്ടിരുന്നതായി കണ്ടെത്തിയതോടെ പോലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് അപകടങ്ങളും വധശ്രമങ്ങളാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
ജൂലൈ 2ന് മജ്റ ദാബാസിലെ പ്രേം പ്യാവു റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദീപകിനെ വെള്ള നിറത്തിലുള്ള ഹ്യുണ്ടായി i10 ഇടിച്ചുതെറിപ്പിച്ചിരുന്നു. അപകടത്തിൽ ദീപക് രക്ഷപ്പെട്ടു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ വാഹനം മനഃപൂർവം ഇടിപ്പിച്ചതാണെന്ന് പോലീസ് ആരോപിച്ചു.
തുടർന്ന് ജൂലൈ 17ന് അറസ്റ്റിലായ 30കാരനായ സാഗർ എന്ന കാലയെ ചോദ്യം ചെയ്തപ്പോൾ ഗൂഢാലോചനയുടെ വിവരങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു. ദീപകിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് ജൂലൈ 2ന് കാറിടിപ്പിച്ചതെന്ന് സാഗർ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് ഉപയോഗിച്ച ഹ്യുണ്ടായി i10, 30കാരനായ അതുൽ എന്ന മോണ്ടിയിൽനിന്ന് പോലീസ് പിന്നീട് കണ്ടെടുത്തു.
ഇതിന് മുമ്പ് ദീപകിന്റെ സഹോദരന്റെ വീടിന് സമീപം വെടിവെപ്പ് നടന്ന സംഭവവും പോലീസ് അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഈ വധശ്രമത്തിന് പിന്നിലും പ്രധാന പ്രതിയായ 45കാരൻ പവൻ അഥവാ ജഗ്പാൽ ദാബാസാണെന്നാണ് പോലീസിന്റെ ആരോപണം.
പവനും ദീപകും തമ്മിലുള്ള രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പവന്റെ സഹോദരിയെ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് ഈ വൈരാഗ്യത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ജൂലൈ 2ലെ ആക്രമണത്തിൽ നിന്ന് ദീപക് രക്ഷപ്പെട്ടതോടെ വീണ്ടും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്. ജൂലൈ 16ന് ചന്ദ്പൂർ മജ്റ റോഡിന് സമീപം സ്കോർപിയോ ഉപയോഗിച്ച് ദീപകിനെ ഇടിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപക് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് പോലീസ് കണ്ടെത്തിയത്.
സംഭവത്തിൽ ഇതുവരെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന ഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന പവൻ അഥവാ ജഗ്പാൽ ദാബാസിനെ ഓഗസ്റ്റ് 12നാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഉപയോഗിച്ചതായി സംശയിക്കുന്ന രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്ട് തവണ രക്ഷപ്പെട്ട ദീപകിനെ മൂന്നാമത്തെ ശ്രമത്തിൽ കൊലപ്പെടുത്തി, സംഭവം സാധാരണ വാഹനാപകടമായി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നിലെ മുഴുവൻ ഗൂഢാലോചനയും വൈരാഗ്യത്തിന്റെ പശ്ചാത്തലവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.




