തൊടുപുഴ: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വൈരാഗ്യത്തിൽ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദിച്ച് തകര്‍ത്തു. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് ക്രൂരതയ്ക്ക് കാരണം.
ഇടുക്കി തൊടുപുഴയിലെ ഗ്രാന്‍ഡിസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാര്‍ഥിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആൻഡ് ലാപ്‌ടോപ് സര്‍വീസ് കോഴ്‌സിന് പഠിക്കാനാണ് വിദ്യാര്‍ഥി സ്ഥാപനത്തില്‍ എത്തിയത്.
വിദ്യാർഥികൾക്കായി ഒരു വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മറികളിലായി 11 പേരാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നു പേര്‍ സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് ഇക്കാര്യം അധ്യപകരെ അറിയിച്ചു. ദൃശ്യങ്ങള്‍ കൈമാറിയെന്ന് മനസിലാക്കിയതോടെ സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ക്കുകയുമായിരുന്നു.
സംഭവത്തില്‍ ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം പ്രതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. മറ്റ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തില്ല.






