ബെംഗളൂരു: ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എട്ട്, പത്ത് വയസുള്ള രണ്ട് പെൺകുട്ടികളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്. കുടുംബ തർക്കവും കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണു 45കാരനായ എസ്.ജി. ഇമ്രാനെ ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ കഴുത്തിൽ മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. പെൺമക്കളുടെ മൃതദേഹങ്ങൾ ഇയാളിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയുള്ള കിടക്കയിലും കണ്ടെത്തിയിരുന്നു. കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇമ്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ ഇമ്രാൻ പെൺമക്കളെ കൊലപ്പെടുത്തിയതായി സമ്മതിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി.കെ. മിഥുൻ പറഞ്ഞു. ഭാര്യയുമായുള്ള ദാമ്പത്യ തർക്കവും കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച പ്രശ്നവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
“ഇമ്രാൻ തന്റെ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയതായി സമ്മതിച്ചിട്ടുണ്ട്. ഒരാൾക്ക് 10 വയസും മറ്റൊരാൾക്ക് ഏകദേശം എട്ട് വയസുമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടേതെന്ന് പറയുന്ന ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുമായുള്ള ദാമ്പത്യ തർക്കത്തെക്കുറിച്ച് അതിൽ പറയുന്നുണ്ട്. കുട്ടികളുടെ കസ്റ്റഡിയെച്ചൊല്ലി തർക്കമുണ്ടായിരുന്നു. കുട്ടികളുടെ കസ്റ്റഡി തനിക്ക് വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഭാര്യയും ഭാര്യയുടെ കുടുംബാംഗങ്ങളും അതിന് സമ്മതിച്ചില്ല. അതാണ് കുറ്റകൃത്യം ചെയ്യാൻ കാരണമെന്ന് ഇയാൾ പറയുന്നു,” മിഥുൻ പറഞ്ഞു.
ഞായറാഴ്ചയാണ് ഇമ്രാനും രണ്ട് പെൺമക്കളും ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച മുറി ഒഴിയേണ്ടതായിരുന്നു. എന്നാൽ ഉച്ചയോടെ ഹോട്ടൽ ജീവനക്കാർ മുറിയിലുള്ളവരുടെ സ്ഥിതി പരിശോധിക്കാൻ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് രണ്ട് പെൺകുട്ടികളും കിടക്കയിൽ കിടക്കുന്ന നിലയിലും ഇമ്രാൻ ശുചിമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലും കണ്ടെത്തിയത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെൺകുട്ടികളെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം ഇമ്രാന്റെ ഭാര്യയെയും പോലീസ് ചോദ്യം ചെയ്തു. ഭർത്താവും താനും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി അവർ പോലീസിനോട് സമ്മതിച്ചു. കേസിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇമ്രാൻ സംശയിച്ചിരുന്നതായും പോലീസ് വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. “ഇത്തരത്തിലുള്ള ഒരു അമ്മയ്ക്കൊപ്പം എന്റെ കുട്ടികൾ വളരുന്നത് ഞാൻ ആഗ്രഹിച്ചില്ല. അതിനാലാണ് അവരെയും എന്നെയും കൊല്ലാൻ തീരുമാനിച്ചത്” എന്ന് ഇമ്രാൻ പറഞ്ഞതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങളും കൊലപാതകത്തിലേക്ക് നയിച്ച സംഭവക്രമവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് പരിശോധിച്ചുവരികയാണ്.




