ന്യൂഡൽഹി: തുടർച്ചയായ പതിനേഴാം ദിവസവും ലോക്‌സഭയിൽ ഹാജരാകാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ കുറിപ്പ്. ഭീഷണിപ്പെടുത്തുന്നവർ യഥാർത്ഥത്തിൽ ഭീരുക്കളാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം എക്‌സിൽ പ്രതികരിച്ചു.
വരുമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ 17 ദിവസമായി അമിത് ഷാ ലോക്സഭയിലും രാജ്യസഭയിലും എത്തിയിട്ടില്ല. ഇതൊരു അസാധാരണമായ കാര്യമാണ്. സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു, അദ്ദേഹത്തിന് സുഖമാണോ? ഒന്നാമനും രണ്ടാമനും തമ്മിൽ എല്ലാം ശരിയാണോ?രാജ്യം അത് അറിയാൻ ആഗ്രഹിക്കുന്നു- അദ്ദേഹം കുറിച്ചു.
ഇതിനിടെ കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഓടിപ്പോവുകയാണെന്നും ആഭ്യന്തരമന്ത്രി മറുപടി നൽകാൻ തയ്യാറാണെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജു തിരിച്ചടിച്ചു. സർക്കാർ ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് അറിയിച്ചിട്ടും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുന്നില്ല- റിജിജു സഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
‘വിദ്യാർത്ഥികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും പൂർണ്ണവും വിശദവുമായ ചർച്ചയ്ക്ക് തയ്യാറാണ്. സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രി ഷായും മറുപടി നൽകാൻ തയ്യാറാണ്. എന്നാൽ അവർ (പ്രതിപക്ഷം) ചർച്ച നടക്കാൻ അനുവദിക്കുന്നില്ല. ഞങ്ങൾ തയ്യാറായിരുന്നു. പക്ഷേ കോൺഗ്രസ് ഒഴിഞ്ഞുമാറുകയും പുറത്ത് മുദ്രാവാക്യം വിളിക്കുകയും ചെയ്ത് ചർച്ച തടസപ്പെടുത്തി. ചർച്ചയിൽ നിന്ന് കോൺഗ്രസ് ഒഴിഞ്ഞുമാറുന്നത് നിർഭാഗ്യകരമാണ്. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന കാര്യം ജനങ്ങൾക്ക് വ്യക്തമാണ്. തുടക്കം മുതൽ രാഹുൽ ഗാന്ധി പറഞ്ഞത് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണം എന്നായിരുന്നു അത്. ഞങ്ങൾ പറയുന്നത്, എല്ലാ കാര്യങ്ങളിലും വിശദമായ ചർച്ച നടത്താനും ഓരോ വിഷയത്തിലും മറുപടി നൽകാനും ഞങ്ങൾ തയ്യാറാണെന്നാണ്…’അദ്ദേഹം പറഞ്ഞു.





