ന്യൂഡൽഹി: മോദി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. സ്വന്തം വീഴ്ചകളിൽ നിന്ന് ഒളിച്ചോടുന്ന സർക്കാരിന്‍റെ ധാർഷ്ട്യവും നിരുത്തരവാദ സമീപനവുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. പാർലമെന്‍റിൽ ചർച്ച ചെയ്യാതെയാണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയത്. രാഷ്ട്രീയ താല്പര്യത്തോടെയുള്ള വിസി നിയമനങ്ങൾ വിദ്യാഭ്യാസ നിലവാരം തകർത്തു. നീതിക്കായി പോരാടുന്ന വിദ്യാർഥികൾക്കൊപ്പം നിൽക്കുന്നത് തങ്ങളുടെ ധാർമ്മികവും രാഷ്ട്രീയവുമായ കടമയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
‘ദ ഹിന്ദു’ ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ സോണിയ ആഞ്ഞടിച്ചത്. സമരം ചെയ്യുന്ന വിദ്യാർഥികളെ കേന്ദ്ര സർക്കാർ രാജ്യശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും സോണിയ ചൂണ്ടിക്കാട്ടി. ഡൽഹി പൊലീസും സിഎപിഎഫും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ച ജൂലൈ 20 രാജ്യത്തിന് അപമാനകരമായ ദിനമാണെന്ന് സോണിയ ഗാന്ധി വിശേഷിപ്പിച്ചു.
വിദ്യാർഥികൾക്ക് നേരെ പെല്ലറ്റുകൾ വരെ ഉപയോഗിച്ചതിന്റെ ദൃശ്യങ്ങൾ രാജ്യം കണ്ടതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരോക്ഷമായ അംഗീകാരമില്ലാതെ ഇത്തരം അടിച്ചമർത്തലുകൾ നടക്കില്ലെന്നും അവർ ആരോപിച്ചു.വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളോട് സംസാരിക്കാനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ തയ്യാറാകാതെ, അധികാരം ഉപയോഗിച്ച് ഭയപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മോദി സർക്കാരിന്റെ മാറ്റമില്ലാത്ത അഹങ്കാരവും ജനാധിപത്യപരമായ സംവാദങ്ങളോടുള്ള വിമുഖതയുമാണ് സ്ഥിതിഗതികൾ ഇത്രയും വഷളാക്കിയതെന്ന് അവർ കുറിച്ചു.


















































