ടെഹ്റാൻ: ഇറാനെതിരെ വലിയ തോതിലുള്ള ആക്രമണം ഉടൻ ഉണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണത്തിന് ശക്തമായ മറുപടിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഇറാനെതിരെ “ബുദ്ധിശൂന്യമായ” ആക്രമണം നടത്തിയാൽ അതിന് അമേരിക്ക വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനിലെ സുപ്രധാന നഗരങ്ങളിൽ അമേരിക്കയുടെ ആക്രമണം പതിമൂന്നാം ദിവസവും തുടരുന്നതിനിടെയാണ് അരഗ്ചിയുടെ പ്രതികരണം. ഇതിനിടെ, ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നത് അതീവ ഗുരുതര സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭയും വിലയിരുത്തി.
ഇറാനിയൻ ഡോക്യുമെന്ററി സംവിധായകൻ ജവാദ് മോഗൂയിക്ക് നൽകിയ അഭിമുഖത്തിലാണ് യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിലെ അനുഭവങ്ങളും രാജ്യത്തിന്റെ സുരക്ഷാ തയ്യാറെടുപ്പുകളും അരഗ്ചി വിശദീകരിച്ചത്. സമീപകാല സംഘർഷത്തിൽ നിന്ന് ഇറാൻ കൂടുതൽ കരുത്താർജിച്ചെന്നും ഹോർമുസ് കടലിടുക്കിനെ തന്ത്രപ്രധാനമായ പ്രതിരോധ മാർഗമായി ഉപയോഗിക്കാനുള്ള രാജ്യത്തിന്റെ ശേഷി ലോകം ഇപ്പോൾ അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതോടൊപ്പം, ഇറാന്റെ ആണവ പദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവും “വിൽപനയ്ക്കുള്ളതല്ല” എന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ രാജ്യത്തെ ആശയവിനിമയ സംവിധാനം പൂർണമായും തകരാറിലായിരുന്നുവെന്നും ആരെല്ലാം ജീവനോടെയുണ്ടെന്നും ആരൊക്കെ കൊല്ലപ്പെട്ടുവെന്നും തിരിച്ചറിയാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അരഗ്ചി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിലെത്തി ഏകദേശം മൂന്ന് ദിവസത്തോളം ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയേണ്ടി വന്നു. സഹപ്രവർത്തകരിൽ ആരൊക്കെ ജീവനോടെയുണ്ടെന്നും ആരാണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആ ദിവസങ്ങൾ കടന്നുപോയത്. യുദ്ധം ആരംഭിച്ച് മൂന്നാം ദിവസമാണ് പ്രസിഡന്റിനെ നേരിൽ കാണാൻ സാധിച്ചത്. ആറാം ദിവസം സുരക്ഷിത കേന്ദ്രത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത മൂന്ന് പ്രമുഖ നേതാക്കൾ പിന്നീട് കൊല്ലപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്കെതിരെ ആക്രമണമുണ്ടായാൽ നേരിടുന്നതിനായി “കോഡ് 110” എന്ന രഹസ്യ അടിയന്തര പ്രതിരോധ പദ്ധതി മുൻകൂട്ടി തയ്യാറാക്കിയിരുന്നുവെന്നും അരഗ്ചി വെളിപ്പെടുത്തി. നേരിട്ടുള്ള അംഗീകാരത്തോടെയായിരുന്നു ഈ പ്രോട്ടോക്കോൾ തയ്യാറാക്കിയത്. ഇത്തരമൊരു സാഹചര്യമുണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും കൃത്യമായ ബോധ്യമുണ്ടായിരുന്നതിനാൽ, ആക്രമണ ഭീഷണി ഉയർന്ന ഉടൻ തന്നെ പ്രതിരോധ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സൈനിക സമ്മർദ്ദങ്ങൾക്കോ സാമ്പത്തിക പ്രലോഭനങ്ങൾക്കോ വഴങ്ങി രാജ്യം യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് അരഗ്ചി വ്യക്തമാക്കി. “ഞങ്ങളുടെ ആണവ പദ്ധതി വിൽപനയ്ക്കുള്ളതല്ല. വിദേശ രാജ്യങ്ങൾ നൽകുന്ന യാതൊരു ആനുകൂല്യങ്ങളും അതിന് പകരമാകില്ല,” എന്ന് അദ്ദേഹം പറഞ്ഞു. പുതിയ അടിസ്ഥാന സൗകര്യങ്ങളോ വൈദ്യുത നിലയങ്ങളോ നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനങ്ങൾക്കുപോലും ഇറാൻ വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഇരുപത് വർഷമായി ജനങ്ങൾ ഉപരോധങ്ങൾ സഹിച്ചും രാജ്യത്തെ ആണവ ശാസ്ത്രജ്ഞർ രക്തം ചിന്തിയുമാണ് ഈ പദ്ധതി കെട്ടിപ്പടുത്തതെന്നും അതിനാൽ ഭീഷണികൾക്കോ മറ്റ് വാഗ്ദാനങ്ങൾക്കോ മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഇറാന് ഭയമില്ല. ഭയമുള്ളവരെ മാത്രമേ ഭീഷണിപ്പെടുത്താൻ കഴിയൂ,” എന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സംഘർഷത്തിലൂടെ ഇറാൻ തന്ത്രപരമായി കൂടുതൽ ശക്തമായ നിലയിലെത്തിയെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ തന്ത്രപ്രധാന ശക്തിയെന്നും അരഗ്ചി അവകാശപ്പെട്ടു. ഇറാന്റെ ഏറ്റവും വലിയ ആയുധം ആണവായുധമല്ലെന്നും, മറിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള സമുദ്രവ്യാപാരത്തെ സ്വാധീനിക്കാനുള്ള ശേഷിയാണെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ അണുബോംബ് ഹോർമുസ് കടലിടുക്കാണെന്ന് ഞങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു. ഇറാൻ ശക്തമാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതാണ് യഥാർഥത്തിൽ ഞങ്ങളുടെ ഏറ്റവും വലിയ വിജയം,” എന്നും അരഗ്ചി പറഞ്ഞു.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയെച്ചൊല്ലി ടെഹ്റാനും വാഷിംഗ്ടണും തമ്മിൽ കടുത്ത പിരിമുറുക്കം നിലനിൽക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ ഈ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നത്.


















































