ലഖ്നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായ 21 കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു മണിക്കൂറിനുള്ളിൽ 150 പ്രാവശ്യം മുഖത്തടിച്ച് സഹദരന്‍. അരുൺ എന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനായിരുന്നു സഹോദരൻ ആകാശിന്റെ ശ്രമം. ഉറങ്ങിപ്പോയാൽ ജീവൻ നഷ്ടപ്പെടുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിനെ തുടർന്ന് അനുജനെ ബോധത്തോടെ നിലനിർത്താൻ ആകാശ് ഒരു മണിക്കൂറിനുള്ളിൽ അവനെ 150-ലധികം തവണയാണ് മുഖത്തടിച്ചത്. ഉച്ചക്ക് വയലിൽ ജോലി ചെയ്യുന്നതിനിടയിലാണ് അരുണിന് വിഷപ്പാമ്പിന്റെ കടിയേറ്റത്.
വൈക്കോൽക്കെട്ടുകൾ എടുക്കുന്നതിനിടയിൽ അതിനുള്ളിൽ ഉണ്ടായിരുന്ന പാമ്പ് അരുണിന്റെ കൈയിൽ കടിക്കുകയായിരുന്നു. വിഷം ശരീരത്തിൽ പടർന്നതോടെ കടുത്ത മയക്കവും അസ്വസ്ഥതകളും അനുഭവപ്പെട്ടുതുടങ്ങി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ സഹോദരൻ ആകാശ് ഉടൻ തന്നെ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. ആശുപത്രിയിൽ എത്തിച്ച അരുണിനെ പരിശോധിച്ച ഡോക്ടർമാർ പാമ്പിന്റെ വിഷം നാഡീവ്യൂഹത്തെ ബാധിച്ചിട്ടുണ്ടെന്നും കടുത്ത മയക്കം കാരണം അയാൾ ബോധരഹിതനാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. എന്തുവിലകൊടുത്തും അരുണിനെ ഉറങ്ങാതെയും ബോധം കെടാതെയും നോക്കണമെന്ന് ഡോക്ടർമാർ കർശനമായി നിർദ്ദേശിച്ചു.
തുടർന്ന് അടുത്ത ഒരു മണിക്കൂറിലധികം സമയം രുൺ കണ്ണടക്കാൻ തുടങ്ങുമ്പോഴൊക്കെ ആകാശ് അവന്റെ കവിളത്തടിച്ച് ഉണർത്തിക്കൊണ്ടേയിരുന്നു. അങ്ങനെ ഒരു മണിക്കൂറിനുള്ളിൽ 150-ലധികം തവണയാണ് അവൻ അനുജനെ തട്ടിയത്. അതേസമയം ഡോക്ടർമാരുടെ സംഘം കൃത്യസമയത്ത് ഇടപെട്ട് അരുണിന് 15 ആന്റി-വെനം കുത്തിവയ്പ്പുകൾ നൽകി. സഹോദരന്റെ ആത്മവിശ്വാസവും ഡോക്ടർമാരുടെ വിദഗ്ദ്ധ ചികിത്സയും ഒത്തുവന്നതോടെ അരുൺ മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തി.






