തൃപ്പൂണിത്തുറ: ബസിനടിയിൽപ്പെട്ട വീട്ടമ്മയുമായി വാഹനം മീറ്ററുകളോളം നീങ്ങി, ജീവൻ തിരിച്ചുപിടിക്കാനായെങ്കിലും റോഡിലെ ടാറിലും കല്ലിലും ഉരഞ്ഞു വസ്ത്രം മുഴുവൻ കീറിയ സ്ത്രീക്കു ഉടുമുണ്ടഴിച്ചു നൽകി ചായ വിൽപനക്കാരൻ. കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് മുണ്ടു നൽകി ആ വീട്ടമ്മയ്ക്ക് കവചമൊരുക്കിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജംക്‌ഷനിലായിരുന്നു സംഭവം. സൈക്കിളിൽ കടകളിൽ ചായ നൽകാനായി എത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്.
ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെ തുടർന്ന് വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയ നിലയിലായിരുന്നു. ഇവരെ എഴുന്നേൽപ്പിച്ചയുടൻ ഷാജി ഉടുത്തിരുന്ന മുണ്ട് അഴിച്ചു നൽകി. പിന്നീട് സമീപത്തെ കടയിൽ നിന്നാണു ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. പരുക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















































