കണ്ണൂർ: പ്രതിപക്ഷ നേതാവും സിപിഐഎം മുതിർന്ന നേതാവുമായ പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ് നടക്കുന്നതിൽ പ്രതികരിച്ച് ബിനീഷ് കോടിയേരി. പിണറായിടെ വിട്ടിൽ റെയ്‌ഡ് നടത്തിയിട്ടു ഒരു കാര്യവും ഇല്ല. മടിയിൽ കനമില്ലാത്ത സഖാവ് പിണറായി വിജയൻ മരണം വരെ സിപിഐഎം ആയിരിക്കും. വല്ല കോൺഗ്രസ്സുകാരൻ്റേയും വീട്ടിൽ പോയി റെയ്‌ഡ് നടത്തിയാൽ ഇഡി പോരുന്നവഴി BJP ക്ക് ഒരു നേതാവിനെ കിട്ടും; ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വിഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ED റെയ്ഡ് എന്നൊരു പോസ്റ്റും ബിനീഷ് പങ്കുവച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റ് ഉദ്യോഗസ്ഥരുടെ പരിശോധന. പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസുമായി മുന്നോട്ടു പോകാൻ ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നൽകിയതിനു പിന്നാലെയാണ് നടപടി.
കേരളത്തിലെ പത്തിടങ്ങളിലും ബംഗളൂരുവിലെ രണ്ടിടങ്ങളിലുമാണ് ബുധനാഴ്ച രാവിലെ ആറു മണിക്ക് ഒരേ സമയം റെയ്ഡ് തുടങ്ങിയത്. വീണയുടെ ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും പരിശോധന നടക്കുന്നു. കേസുമായി ബന്ധപ്പെട്ട് വീണയെ ചോദ്യം ചെയ്തതായും വിവരമുണ്ട്.
ഇതു കൂടാതെ സിഎംആർഎൽ എംഡി ശശിധരൻ കർത്താ, സീനിയർ മാനെജർ ചന്ദ്രശേഖരൻ എന്നിവരുടെ വീടുകളിലും പരിശോധന നടത്തുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്‍റെ ബംഗളൂരുവിലെ ഓഫിസിലും റെയ്ഡ് നടത്തുന്നുണ്ട്.














































