അങ്കമാലി: ക്ഷേത്രോത്സവത്തിനെത്തിച്ച ആനയെ കുളിപ്പിക്കുവാൻ കൊണ്ടുപോകുന്നതിനിടെ വിരണ്ടോടി, ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. എറണാകുളം അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. മയ്യനാട് അരുണിമ പാർത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്.
തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ആനയെ കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്.
ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാനെയടക്കം ആന ആക്രമിച്ചു. രണ്ടുപേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. രണ്ടാംപാപ്പാന്റെ നില ഗുരുതരമെന്നാണ് വിവരം. പരുക്കേറ്റ കൊല്ലം പുത്തൻപുരയ്ക്കൽ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ആനയുടെ ചവിട്ടേറ്റു മരിച്ച വിഷ്ണുവിന്റെ മൃതദേഹത്തിനടുത്ത് നിന്നും മാറാതെ നിൽക്കുകയാണ് ആന. ആർആർടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മലയാറ്റൂരിൽ നിന്നുള്ള ആർആർടി സംഘം സ്ഥലത്തെത്തും.






