ന്യൂഡൽഹി: ചൈനീസ് കമ്പനി വികസിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ട് ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ ലോക റെക്കോർഡ് മറികടന്നെന്ന അവകാശവാദത്തിന് പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് എംപി മനീഷ് തിവാരി. സൈനിക സാങ്കേതികവിദ്യയിൽ ഇന്ത്യ പിന്നിലായാൽ ഭാവിയിൽ യഥാർഥ സൈനികർക്ക് പകരം റോബോട്ടുകളുമായി അതിർത്തിയിൽ ഏറ്റുമുട്ടേണ്ടിവരുമെന്നാണ് തിവാരി മുന്നറിയിപ്പ് നൽകിയത്.
ലഡാക്ക് ഉൾപ്പെടെയുള്ള ഇന്ത്യ- ചൈന അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയായ എൽഎസിയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ റോബോട്ടിക് സേനയെ നേരിടേണ്ട സാഹചര്യം ഇന്ത്യയ്ക്ക് ഉടൻ തന്നെ ഉണ്ടായേക്കാമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ആഗോള ശക്തിയായി ഉയർന്നുവരുകയാണെന്ന അവകാശവാദങ്ങൾക്കിടയിലും സാങ്കേതികവിദ്യയുടെ കാര്യത്തിൽ ചൈനയേക്കാൾ ഇന്ത്യ എത്രത്തോളം പിന്നിലാണെന്ന് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ അതിവേഗ വികസനം യാഥാർഥ്യബോധത്തോടെ വിലയിരുത്തേണ്ട സമയമാണെന്നും തിവാരി പറഞ്ഞു.
ലോകത്തിലെ 75 നിർണായക സാങ്കേതികവിദ്യകളിൽ 67 എണ്ണത്തിലും ചൈന ഇന്ന് അമേരിക്കയെക്കാൾ മുന്നിലാണെന്നും തിവാരി അവകാശപ്പെട്ടു. സൈനിക രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം തിവാരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി എംപിയും പാർട്ടി വക്താവുമായ സംബിത് പാത്ര രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസിന്റെ മാനസികാവസ്ഥ ചൈനയുടേതാണെന്നാണ് ഇതിന് മറുപടിയായി ബിജെപി എംപി പറഞ്ഞത്. ‘കോൺഗ്രസിന്റെ മനോഭാവത്തോടാണ് എൽഎസിയിൽ ആദ്യം നമ്മൾ പോരാടേണ്ടത്. ദോക്‌ലാമിലെ ഏറ്റുമുട്ടൽ നടക്കുമ്പോൾ ചൈനീസ് ടെന്റുകളിൽ ഉണ്ടായിരുന്നവരാണ് ഇവർ. ചൈനക്കാർ നമ്മുടെ സൈന്യത്തെ തകർത്തു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. അദ്ദേഹം ഒരു ചൈനീസ് റോബോട്ടാണ്. ഈ മനോഭാവത്തോട് നമുക്ക് പോരാടേണ്ടതുണ്ട്.’ -സാംബിത് പാത്ര പറഞ്ഞു.
അതേസമയം, കഴിഞ്ഞ ആഴ്ച ചൈനീസ് റോബോട്ടിക്സ് കമ്പനിയായ യൂണിട്രീ പുറത്തുവിട്ട ഹ്യൂമനോയ്ഡ് റോബോട്ടാണ് ആഗോള ശ്രദ്ധ നേടിയത്. ‘സൂപ്പർമാൻ’ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് 100 മീറ്റർ ദൂരം 9.39 സെക്കൻഡിൽ പൂർത്തിയാക്കിയെന്നാണ് കമ്പനിയുടെ അവകാശവാദം. പുരുഷന്മാരുടെ 100 മീറ്റർ ലോക റെക്കോർഡായ ഉസൈൻ ബോൾട്ടിന്റെ 9.58 സെക്കൻഡിനേക്കാൾ വേഗതയാണിത്.
റോബോട്ടിന് സെക്കൻഡിൽ 12.66 മീറ്റർ വേഗതയിൽ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുമെന്നും യൂണിട്രീ അവകാശപ്പെട്ടു. ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ നിശ്ചലാവസ്ഥയിൽ നിന്ന് ചാടാനും റോബോട്ടിന് സാധിക്കുമെന്ന് കമ്പനി പറയുന്നു. റോബോട്ടിന്റെ കാലുകൾക്ക് 0.85 മീറ്റർ നീളമുണ്ടെന്നും യൂണിട്രീ വ്യക്തമാക്കി.
എന്നാൽ റോബോട്ട് ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ് മറികടന്നെന്നതടക്കമുള്ള കമ്പനിയുടെ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ പ്രകടനത്തിന്റെ യഥാർഥ വേഗതയും ലോക റെക്കോർഡുമായുള്ള താരതമ്യവും നിലവിൽ കമ്പനിയുടെ അവകാശവാദമായി മാത്രമാണ് കണക്കാക്കപ്പെടുന്നത്.
ചൈന റോബോട്ടിക്സ് ഉൾപ്പെടെയുള്ള നിർണായക സാങ്കേതിക മേഖലകളിൽ അതിവേഗം മുന്നേറുന്ന സാഹചര്യത്തിൽ ഇന്ത്യയും പ്രതിരോധ സാങ്കേതികവിദ്യയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന രാഷ്ട്രീയ ചർച്ചകൾക്ക് തിവാരിയുടെ മുന്നറിയിപ്പ് പുതിയ മാനം നൽകിയിരിക്കുകയാണ്.






