പത്തനംതിട്ട: ജില്ലയിലെ തണ്ണിത്തോട്ടിൽ ഇന്ന് പുതിയതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ തടഞ്ഞു. ‘ബ്ലൂ ഹിൽ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരും ഉടമകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കെഎസ്ആർടിസി സർവീസ് ആരംഭിച്ചതിലൂടെ തങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസുകാരുടെ പ്രതിഷേധം. ഈ റൂട്ടിൽ ആകെ 16 സ്വകാര്യ ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്.
പുതിയതായി ആരംഭിച്ച പ്രിയദർശിനി സർവീസുകൾ തങ്ങളുടെ സമയക്രമത്തിന് തൊട്ടുമുൻപായി ഓടുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആരോപണം. സ്വകാര്യ ബസുകൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപായി കെഎസ്ആർടിസി എത്തി യാത്രക്കാരെ കൊണ്ടുപോകുന്നുവെന്നും ഇതിലൂടെ തങ്ങൾക്ക് ലഭിക്കേണ്ട വരുമാനം നഷ്ടമാകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വലിയ വരുമാന നഷ്ടം ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായി ബ്ലൂ ഹിൽ ബസുകൾ ഇന്ന് സർവീസ് നിർത്തിവച്ചിരിക്കുകയാണ്.
കെഎസ്ആർടിസി സർവീസുകൾ ഇല്ലാത്ത സ്ഥലങ്ങളിലേക്ക് പുതിയതായി പ്രിയദർശിനി ബസുകൾ ഓടിക്കില്ലെന്ന് നേരത്തെ അധികൃതർ വാഗ്ദാനം നൽകിയിരുന്നതായി സ്വകാര്യ ബസുകാർ പറയുന്നു. എന്നാൽ ഇതിന് വിപരീതമായാണ് ഇപ്പോൾ പുതിയ റൂട്ടുകളിൽ സർവീസ് തുടങ്ങിയത്. ഇതിന് പുറമെ, സർവീസ് നടത്തുന്ന ഈ കെഎസ്ആർടിസി ബസുകൾക്ക് പെർമിറ്റോ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇല്ലെന്ന ഗുരുതരമായ ആരോപണവും സ്വകാര്യ ബസ് ഉടമകൾ ഉന്നയിക്കുന്നുണ്ട്.






