കണ്ണൂർ: ‘വന്ദേ മാതരം’ പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റാണെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. വന്ദേമാതരത്തിൽ പരാമർശിക്കുന്ന ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയും അമ്പിയാ മുർസലീങ്ങളിൽ (പ്രവാചകന്മാരിൽ) പെട്ടവരാണെന്ന് തിരുത്തിപ്പറഞ്ഞ് ഈ വിഷയത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഫത്‌വയിറക്കി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
‘ഇസ്‌ലാമിലെ ആറ് ഈമാൻ കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അമ്പിയാ മുർസലീങ്ങളിലും മലക്കുകളിലും വിശ്വസിക്കുക എന്നത്. ഇതുപ്രകാരം ദുർഗ്ഗയെയും ലക്ഷ്മിയെയും സരസ്വതിയെയും വിദ്യയുടെയും ഐശ്വര്യത്തിന്റെയും മാലാഖമാരായി കണ്ട് ബഹുമാനിക്കുന്നതിൽ തെറ്റില്ല. ഈ വിവാദവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കളുടെത് മുഹമ്മദാലി ജിന്നയുടെ ഭാഷയാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഖാൻ അബ്ദുൽ ഗഫാർ ഖാന്റെ നേതൃത്വത്തിലുള്ള പഠാൻ സൈന്യവും മൗലാനാ അബുൽ കലാം ആസാദും വന്ദേമാതരത്തിന്റെ വലിയ ആരാധകരായിരുന്നു. ബംഗാൾ വിഭജന കാലത്ത് ഹിന്ദു-മുസ്‌ലിം ഐക്യം ദൃഢമാക്കാൻ ഈ ഗാനം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്’- അബ്ദുല്ലക്കുട്ടി വീഡിയോയിൽ പറയുന്നു.
‘ഫോട്ടോ എടുക്കൽ, നൃത്തം, പാട്ട്, വാദ്യോപകരണങ്ങൾ, സിനിമ തുടങ്ങിയവ പണ്ട് ഹറാമായി കരുതിയിരുന്ന മുസ്‌ലിം സമൂഹം ഇന്ന് അതിൽ നിന്നൊക്കെ ഏറെ മാറിയിട്ടുണ്ട്. സിനിമയുടെ ഏറ്റവും വലിയ വക്താക്കളും പ്രയോക്താക്കളും ഇന്ന് മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരാണ്. മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കാനും സ്വന്തം വോട്ട് ബാങ്ക് ഭദ്രമാക്കാനും വേണ്ടി ചിഹ്നങ്ങളുടെ പേരിൽ ഇത്തരം ദേശീയ വികാരങ്ങളെ എതിർക്കുന്നത് അവസാനിപ്പിക്കണം. ദേശസ്നേഹപ്രചോദിതമായ വിഷയങ്ങളിൽ നിന്നുള്ള വിവാദങ്ങളിൽ നിന്ന് മാറിനിന്ന്, വന്ദേമാതരം പൂർണ്ണമായി പാടുന്നതിൽ മതവിശ്വാസത്തിന് യാതൊരു തടസവുമില്ലെന്ന് തിരിച്ചറിയണം’- അബ്ദുല്ലക്കുട്ടി പറഞ്ഞു.






