ചെന്നൈ: തമിഴ്‌നാട് സർക്കാരിലെ ചില മന്ത്രിമാർക്കെതിരെ ഗുരുതര കൈക്കൂലി ആരോപണവുമായി കെ. അണ്ണാമലൈ. സർക്കാർ ടെൻഡറുകൾ അനുവദിക്കുന്നതിന് മന്ത്രിമാർ കരാറുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ഓഡിയോ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ചെന്നൈയിൽ നടന്ന ചടങ്ങിൽ അണ്ണാമലൈ ആരോപിച്ചു.
മുഖ്യമന്ത്രി വിജയ് അഴിമതിക്കെതിരെ നിലപാടെടുക്കുന്ന സത്യസന്ധനായ വ്യക്തിയാണെന്ന് പറഞ്ഞ അണ്ണാമലൈ, മന്ത്രിസഭയിലെ ചിലരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ആരോപണവിധേയരായ മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണത്തിലെ മറ്റുള്ളവരിലും സത്യസന്ധത ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അണ്ണാമലൈ പറഞ്ഞു. പുതുതായി അധികാരത്തിലെത്തിയ സർക്കാരിനെ ഇപ്പോൾ അസ്ഥിരപ്പെടുത്താൻ തനിക്ക് താൽപര്യമില്ലെന്നും തെറ്റുകൾ തിരുത്താൻ സർക്കാരിന് സമയം നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഒരു വർഷത്തിന് ശേഷം കൈവശമുള്ള തെളിവുകൾ പരസ്യമായി പുറത്തുവിടുമെന്നും അണ്ണാമലൈ മുന്നറിയിപ്പ് നൽകി. ആരോപണങ്ങളെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, താൻ രൂപീകരിച്ച ‘വീ ദ് ലീഡേഴ്‌സ്’ എന്ന സാമൂഹിക കൂട്ടായ്മയിൽ നിലവിൽ 20 ലക്ഷത്തോളം വോളണ്ടിയർമാരുണ്ടെന്നും അംഗസംഖ്യ 50 ലക്ഷത്തിലെത്തിയാൽ കൂട്ടായ്മയെ പുതിയ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കുമെന്നും അണ്ണാമലൈ അറിയിച്ചു.






