ബെയ്റൂട്ട്/ടെഹ്റാൻ: ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് കുട്ടികളടക്കം കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരുക്കേറ്റു. ഇസ്രയേൽ–ലെബനൻ അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ ആക്രമണം. സംഭവത്തെ ഇറാൻ ശക്തമായി അപലപിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് നബാത്തിയ മേഖലയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. അൻസാർ, ദെയർ എസ്-സഹ്‌റാനി എന്നിവിടങ്ങളിലായിരുന്നു പ്രധാന ആക്രമണങ്ങൾ. അൻസാറിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദെയർ എസ്-സഹ്‌റാനിയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ അധികൃതരും ഔദ്യോഗിക മാധ്യമങ്ങളും അറിയിച്ചു.
അതേസമയം ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചു. എന്നാൽ ആക്രമണം ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ലക്ഷ്യമിട്ട സ്ഥലത്ത് ഹിസ്ബുല്ല സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കിയെന്നും ഇസ്രയേൽ ആരോപിച്ചു. അൻസാറിൽ കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും ഹിസ്ബുല്ലയിലെ ഒരു മുതിർന്ന കമാൻഡറുടെ ബന്ധുക്കളാണെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
നേരത്തെ ഹിസ്ബുല്ല നടത്തിയ ആക്രമണങ്ങളിൽ മൂന്ന് ഇസ്രയേൽ സൈനികർക്ക് പരുക്കേറ്റെന്ന ഇസ്രയേൽ വാദത്തിന് പിന്നാലെയാണ് പുതിയ വ്യോമാക്രമണങ്ങൾ. ഹിസ്ബുല്ല വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ഇസ്രയേൽ സൈനികർക്കെതിരായ ആക്രമണങ്ങളിൽ ഹിസ്ബുല്ലയെ വിമർശിച്ച് ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിയും രംഗത്തെത്തി.
ഇസ്രയേൽ ആക്രമണത്തെ ലെബനൻ പ്രസിഡന്റ് ജോസഫ് ഔൻ ശക്തമായി അപലപിച്ചു. ലെബനനും ഇസ്രയേലും തമ്മിൽ അടുത്ത ഘട്ട യുഎസ് മധ്യസ്ഥ ചർച്ചകൾ നടക്കാനിരിക്കെയാണ് ആക്രമണം നടന്നതെന്നും ഇത് വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടെഹ്റാനിൽ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി ആക്രമണത്തെ ശക്തമായി അപലപിച്ചു. ലെബനന്റെ പരമാധികാരത്തിനും ഭൂപ്രദേശത്തിന്റെ അഖണ്ഡതയ്ക്കുമെതിരായ ആക്രമണമാണിതെന്ന് അദ്ദേഹം ആരോപിച്ചു. സാധാരണക്കാർ കൊല്ലപ്പെടുകയും താമസസ്ഥലങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിൽ സ്വീകരിക്കുന്നുവെന്ന് ഇറാൻ ആരോപിക്കുന്ന മൗനത്തെയും നിഷ്‌ക്രിയത്വത്തെയും ബഗായി വിമർശിച്ചു. ലെബനനോടുള്ള ഇറാന്റെ ഐക്യദാർഢ്യം തുടരുമെന്നും രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണിൽ യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയിരുന്നെങ്കിലും തെക്കൻ ലെബനൻ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ തടയുന്നതിനും സംഘടനയുടെ സൈനിക അടിസ്ഥാനസൗകര്യങ്ങൾ തകർക്കുന്നതിനുമാണ് തങ്ങളുടെ സൈനിക നടപടികളെന്നാണ് ഇസ്രയേലിന്റെ നിലപാട്.





