തിരുവനന്തപുരം: ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച ‘സങ്കൽപ് 2026 യുവസംഗമം’ പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്. പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
വന്ദേമാതരം ആലപിക്കുന്നതിനെ എതിർക്കുന്നവർക്കെതിരെ രൂക്ഷ വിമർശനമാണ് മോഹനൻ കുന്നുമ്മൽ വേദിയിൽ നടത്തിയത്. ‘അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്. അമ്മ എന്താണെന്ന് അറിയുന്ന ആളുകൾ വന്ദേമാതരം എന്ന് എപ്പോഴും പറയും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പരിപാടിയുടെ ഉദ്ഘാടനത്തിന് പിന്നാലെ വേദിയിലെ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ അദ്ദേഹം ദീപം തെളിയിക്കുകയും ചെയ്തു. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഭാരതം അമ്മയാണെന്നും അതുകൊണ്ടാണ് ഭാരതാംബ എന്ന് വിളിക്കുന്നതെന്നും വന്ദേമാതരം ചൊല്ലുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
‘ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം നമ്മുടെ നാട്ടിലും ഉണ്ടാകും’ എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഇന്ത്യ വികസിത രാജ്യമാകാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികൾക്കും പരിപാടിയിൽ വേദിയൊരുങ്ങി. 150 വിദ്യാർഥികളെ അണിനിരത്തി വന്ദേമാതരം ആലപിക്കുകയും ചെയ്തു.
കേരള സർവകലാശാല വൈസ് ചാൻസലർ എന്ന നിലയിൽ മോഹനൻ കുന്നുമ്മൽ ആർഎസ്എസ് വേദിയിലെത്തുന്നത് നേരത്തെയും വിവാദമായിരുന്നു. ഇത്തവണയും അദ്ദേഹത്തിന്റെ പങ്കാളിത്തവും വേദിയിലെ പരാമർശങ്ങളും രാഷ്ട്രീയ, അക്കാദമിക് രംഗങ്ങളിൽ ചർച്ചയായേക്കും.





