ബെംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൾ വനിതാ പോലീസ് സബ് ഇൻസ്പെക്ടറെ മർദിച്ചെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ആരത്തി ഉക്കട ക്ഷേത്രത്തിലാണ് സംഭവം. ഓഗസ്റ്റ് 12ന് രാത്രി 8.15ഓടെ ഭീമ അമാവാസി ആഘോഷങ്ങൾക്കിടെ ക്ഷേത്രപരിസരത്തായിരുന്നു സംഭവം. മണ്ഡ്യ വനിതാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സവിത പാട്ടീലിനാണ് മർദനമേറ്റതായി ആണു പരാതിയിൽ പറയുന്നത്.
പ്രത്യേക സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സവിത പാട്ടീലിനെ തുമകൂരു റൂറൽ മണ്ഡലത്തിലെ ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം. കൂടാതെ ഐശ്വര്യ സബ് ഇൻസ്പെക്ടറെ തല്ലിയതായും പരാതിയിൽ പറയുന്നു.
ദർശനത്തിനായി ക്ഷേത്രത്തിലെത്തിയ ഐശ്വര്യയ്ക്ക് അകത്ത് പ്രവേശിക്കാൻ വൈകിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ ഐശ്വര്യ ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ലെന്നും, അതേസമയം ഒരു സർക്കിൾ ഇൻസ്പെക്ടറെ അകത്തേക്ക് പ്രവേശിപ്പിച്ചെന്നും എംഎൽഎ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ സവിത പാട്ടീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാതനഹള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ ജാമ്യമില്ലാ വകുപ്പുകളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഐശ്വര്യയെ ഇതുവരെ കസ്റ്റഡിയിലെടുക്കുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, മകളുടെ ഭാഗത്തുനിന്ന് പോലീസുകാരിക്കെതിരെ അപമര്യാദയുണ്ടായതായി ആരോപിച്ച എംഎൽഎ ബി. സുരേഷ് ഗൗഡ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. മകൾ പോലീസുകാരിയെ തല്ലിയതിന്റെ വീഡിയോ താൻ കണ്ടിട്ടില്ലെന്നും, എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ താൻ മാപ്പുപറയുന്നതായും അദ്ദേഹം പറഞ്ഞു.
“എന്റെ മകൾ ക്ഷേത്രത്തിൽ പോയതാണ്. ശ്രീകോവിലിലേക്ക് പോകാൻ അവൾ ആവശ്യപ്പെട്ടു. പോലീസ് അവളെ അനുവദിച്ചില്ല. പിന്നീട് പോലീസ് ഉദ്യോഗസ്ഥ മകളെ അധിക്ഷേപിച്ചെന്നാണ് പറയുന്നത്. അതിന് പിന്നാലെയാണ് തർക്കമുണ്ടായത്. മകൾ ഉദ്യോഗസ്ഥയെ തല്ലുന്ന വീഡിയോ ഞാൻ കണ്ടിട്ടില്ല. സംഭവിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു,” എന്നാണ് എംഎൽഎ പ്രതികരിച്ചത്.




