ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ യഥാർഥ കാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നു. ഓഗസ്റ്റ് നാലിനുണ്ടായ സംഭവത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റിരുന്നു. ചില യാത്രക്കാർക്ക് നട്ടെല്ലിനും ഗുരുതര പരിക്കേറ്റു.
ആദ്യഘട്ടത്തിൽ മോശം കാലാവസ്ഥയും വായു പ്രക്ഷുബ്ധതയുമാണ് കാരണമെന്നായിരുന്നു സൂചന. എന്നാൽ പിന്നീട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ടർബുലൻസിനെക്കുറിച്ച് പരാമർശമുണ്ടായില്ല. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും ഓട്ടോപൈലറ്റ് പ്രവർത്തനരഹിതമായതുമാണ് സംഭവത്തിന് കാരണമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ ക്യാപ്റ്റനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ പ്രാഥമിക ഫലം തൃപ്തികരമല്ലായിരുന്നു. സാമ്പിൾ കൂടുതൽ കൃത്യതയുള്ള പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, അടിയന്തരമായി മറ്റൊരു വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനം ഡൽഹിയിലേക്ക് തന്നെ തുടർന്നതും അന്വേഷണ പരിധിയിലാണ്.
സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.




