കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. ടിഎംസി നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് മമത സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ ആരോപിക്കുന്നു. തന്നെ നിശ്ശബ്ദയാക്കാനോ ടിഎംസിയെ തകര്‍ക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഭരണകക്ഷിക്ക് തന്നെ കൊല്ലേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാർട്ടിക്കുള്ളിലെ സമീപകാല കലാപങ്ങളെക്കുറിച്ചും ടിഎംസി നേതാക്കൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും വീഡിയേയിൽ മമത മൌനം വെടിഞ്ഞു, പാർട്ടിയെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങളിൽ ബിജെപി ഒരു കല്ലും വിട്ടുകളഞ്ഞിട്ടില്ലെന്ന് അവർ പറഞ്ഞു.
“എന്നെ നിശബ്ദയാക്കണമെങ്കിൽ നിങ്ങൾക്ക് എന്നെ കൊല്ലേണ്ടി വരും. അതെ, അതിനായി നിങ്ങൾ ഒരു ശ്രമവും പാഴാക്കിയിട്ടില്ല” മമത ബാനർജി പറഞ്ഞു. മഹുവ മൊയ്ത്ര, അഭിഷേക് ബാനർജി, കല്യാൺ ബാനർജി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പേരുകൾ എടുത്തുപറഞ്ഞ ടിഎംസി അധ്യക്ഷ, പാർട്ടിയുടെ പല നേതാക്കളും ആക്രമണങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടു. “നിങ്ങൾ ആരെയാണ് ആക്രമിക്കാതിരുന്നിട്ടുള്ളത്? നിങ്ങൾ മഹുവയെയും അഭിഷേകിനെയും കല്യാണിനെയും ആക്രമിച്ചു. നിങ്ങൾ എന്‍റെ വീടിന് നേരെ പോലും ആക്രമണം നടത്തി,” മമത വ്യക്തമാക്കി.
വർഷങ്ങളായി ടിഎംസി നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയെ നേരിടുന്നതിനിടെയാണ് മമതയുടെ വീഡിയോ. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പ് ഏകദേശം 60 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ടിട്ടുണ്ട്. അതേസമയം, കുറഞ്ഞത് 20 വിമത എംഎൽഎമാരെങ്കിലും ത്രിപുര ആസ്ഥാനമായുള്ള അധികം അറിയപ്പെടാത്ത പാർട്ടിയായ എൻസിപിഐയിൽ ലയിച്ചു. കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ തന്‍റെ പാർട്ടി സഹപ്രവർത്തകരിൽ പലരും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് വിധേയരാകുന്നുണ്ടെന്ന് ബാനർജി ആരോപിച്ചു.”എന്‍റെ സഹപ്രവർത്തകരിൽ പലരും ലോക്കപ്പുകളിൽ കഴിയുന്നു, വെറും നിലത്ത് ഉറങ്ങാൻ നിർബന്ധിതരാകുന്നു. ചിലരെ അരയിൽ കയറുകളും കാലിൽ വിലങ്ങുകളും കെട്ടി നടത്തുകയാണ്. ചിലരുടെ തല മൊട്ടയടിച്ചിട്ടുണ്ട്; മറ്റു ചിലരുടെ നേരെ വൃത്തികെട്ട വസ്തുക്കൾ എറിഞ്ഞിട്ടുണ്ട്. അത് പറയാൻ പോലും ലജ്ജ തോന്നുന്നു” അവർ പറഞ്ഞു.പാർട്ടിയെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ടിഎംസി അതിന്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ഭയപ്പെടില്ലെന്നും മമത ഉറപ്പിച്ചു പറഞ്ഞു.

















































