തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമായിരുന്നു സംസ്ഥാനത്തെ ബാറുകളുടെ എണ്ണം പരിമിതപ്പെടുത്തുകയെന്നത്. ആ നീക്കം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ഇതോടെ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 29 ആയിരുന്നെങ്കിൽ 874 ബാറുകളുടെ വർദ്ധനവാണ് അധികാരത്തിൽ നിന്നിറങ്ങുമ്പോൾ ഉണ്ടായിരിക്കുന്നത്.
അതുപോലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് രണ്ടര മാസത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് 22 പുതിയ ബാറുകൾ അനുവദിച്ചു. ജനുവരിയിൽ ഒൻപതും ഫെബ്രുവരിയിൽ മൂന്നും മാർച്ചിൽ പത്തും ബാറുകൾക്കാണു ലൈസൻസ് നൽകിയത്. ബാറുകളുടെ പ്രവൃത്തിസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ച് ഫെബ്രുവരിയിലെടുത്ത തീരുമാനം ഇതിനു പുറമേയാണ്.
ഇതോടെ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബാറുടമകൾക്ക് അനുകൂലമായി എൽഡിഎഫ് സർക്കാരിന്റെ അതിവേഗ ഫയൽ നീക്കം നടത്താനുള്ള നീക്കത്തിനു പിന്നിലെ കാരണം കണ്ടെത്താനൊരുങ്ങുകയാണ് യുഡിഎഫ് സർക്കാർ. അതുപോലെ പ്രവൃത്തിസമയം രാത്രി 11ൽനിന്ന് 12 വരെ നീട്ടിയ നടപടി ബാർ ജീവനക്കാരുടെ പരാതിയെത്തുടർന്ന് പുനഃപരിശോധിക്കാനും ആലോചനയുണ്ടെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 29 ബാറുകളാണു സംസ്ഥാനത്തുണ്ടായിരുന്നത്. കഴിഞ്ഞമാസം അവസാനം വരെയുള്ള കണക്കനുസരിച്ച് ബാറുകളുടെ എണ്ണം 903 ആയി. അതേസമയം ബവ്റിജസ് ഷോപ്പുകളുടെ എണ്ണത്തിൽ കാര്യമായ വർധനയ്ക്കു സർക്കാർ ശ്രമിച്ചിട്ടുമില്ല. ഇതോടെ സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമിട്ട് ബാറുകളെ പ്രോത്സാഹിപ്പിച്ചെന്നാണ് ആരോപണം.
ഇപ്പോൾ ബാർ ലൈസൻസുള്ളവയിൽ 512 എണ്ണം ത്രീ സ്റ്റാർ ഹോട്ടലുകളാണ്. ഇതിനു പുറമേ 308 ഫോർ സ്റ്റാർ ഹോട്ടലുകൾക്കും 57 ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കും 26 ഹെറിറ്റേജ് ഹോട്ടലുകൾക്കും ബാർ ലൈസൻസുണ്ട്. ബവ്റിജസ് കോർപറേഷനു കീഴിൽ 285, കൺസ്യൂമർഫെഡിനു കീഴിൽ 46 എന്നിങ്ങനെയാണ് മദ്യവിൽപനശാലകളുടെ എണ്ണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


















































