കൊച്ചി: ഭാവിതലമുറയിൽ സുരക്ഷ, ദുരന്തസന്നദ്ധത, അതിജീവനം എന്നിവയുടെ സംസ്കാരം വളർത്തിയെടുക്കുന്നതിൽ സ്കൂളുകൾക്ക് നിർണായക പങ്ക് ഉറപ്പാക്കുന്നതിനായി , എറണാകുളം ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ (DDMA) ചെയർപേഴ്സണുമായ പ്രിയങ്ക ജി, IAS, റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 10 സ്കൂളുകളുടെ സ്കൂൾ ദുരന്തനിവാരണ പദ്ധതികൾ (School Disaster Management Plans – SDMPs) പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും ഫലപ്രദമായി നേരിടാൻ സ്കൂൾ സമൂഹത്തെ സജ്ജമാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതികൾ.
റിലയൻസ് ഫൗണ്ടേഷൻ അതിന്റെ ദുരന്തനിവാരണ പരിപാടിയിലൂടെ രാജ്യത്തെ 20 ജില്ലകളിലായി 180-ലധികം സ്കൂളുകളിൽ സ്കൂൾ സുരക്ഷാ പദ്ധതികൾ നടപ്പാക്കി വരികയാണ്. ഇതിലൂടെ ദുരന്തങ്ങളെയും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെയും നേരിടാൻ സ്കൂളുകൾ കൂടുതൽ സജ്ജമാകുന്നു. എറണാകുളത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ധൻ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കഴിഞ്ഞ ഏഴ് മാസമായി സ്കൂൾ ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കുകയും ദുരന്തസാധ്യതാ മാനേജ്മെന്റ് സംവിധാനങ്ങൾ രൂപീകരിക്കുകയും ചെയ്തു.
“എറണാകുളം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ റിലയൻസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്കൂൾ സുരക്ഷാ സംരംഭത്തെ ഞാൻ അഭിനന്ദിക്കുന്നു. 10 സ്കൂളുകളിൽ സ്കൂൾ ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കിയത് ദുരന്തസന്നദ്ധത ശക്തിപ്പെടുത്തുന്നതിനും വിദ്യാർഥികളുടെയും സ്കൂൾ സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രശംസനീയമായ ചുവടുവയ്പ്പാണ്. അടുത്ത ഘട്ടത്തിൽ ഇത് 100 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുകയും, ഒടുവിൽ ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും എത്തിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സുരക്ഷയുടെയും ദുരന്തസന്നദ്ധതയുടെയും സംസ്കാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളർത്തിയെടുക്കുന്നത് പ്രതിരോധശേഷിയുള്ള സമൂഹം സൃഷ്ടിക്കുന്നതിന് അനിവാര്യമാണ്,” ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) ചെയർപേഴ്സണുമായ പ്രിയങ്ക ജി, IAS പറഞ്ഞു.
“സ്കൂളുകളിൽ നിന്ന് കുട്ടികൾ ആർജിക്കുന്ന അറിവും മൂല്യങ്ങളും ജീവിതകാലം മുഴുവൻ അവരോടൊപ്പം നിലനിൽക്കും. അതിനാൽ റിലയൻസ് ഫൗണ്ടേഷന്റെ സ്കൂൾ സുരക്ഷാ ഇടപെടലുകൾ ദുരന്തസന്നദ്ധതയിലും അപകടസാധ്യത കുറയ്ക്കുന്നതിലും മാത്രം ഒതുങ്ങുന്നില്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിതമായി ജീവിക്കാനും ആത്മവിശ്വാസത്തോടെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുമുള്ള കഴിവ് അടുത്ത തലമുറയ്ക്ക് നൽകുന്ന, പ്രതിരോധശേഷിയുള്ള ഭാവിയിലേക്കുള്ള നിക്ഷേപങ്ങളാണവ,” റിലയൻസ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ പരിപാടി മേധാവി അനിമേഷ് പ്രകാശ് പറഞ്ഞു.
റിലയൻസ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ പരിപാടിയിലെ പ്രധാന ഇടപെടലാണ് സ്കൂൾ സുരക്ഷ. പ്രകൃതിദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിനുള്ള സ്കൂളുകളുടെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്കൂളുകൾ സ്കൂൾ ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കുന്നു. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനും ദുരന്തസമയത്ത് ഏകോപിതമായ പ്രതികരണം ഉറപ്പാക്കുന്നതിനുമുള്ള വ്യക്തമായ മാർഗരേഖയാണ് ഈ പദ്ധതികൾ നൽകുന്നത്. സ്കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ, പ്രാദേശിക പങ്കാളികൾ എന്നിവരെ ഒരുമിപ്പിച്ച് അപകടസാധ്യതകൾ തിരിച്ചറിയാനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ദുരന്തസന്നദ്ധതയും പ്രതിരോധശേഷിയും വളർത്തിയെടുക്കാനും ഈ പദ്ധതി സഹായിക്കുന്നു. കേരളത്തിലെ സ്കൂളുകൾക്ക് തങ്ങളുടെ ദുരന്തനിവാരണ പദ്ധതികൾ ഡിജിറ്റലായി തയ്യാറാക്കാനും പുതുക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്ന uSchool App-ന്റെ ഉപയോഗത്തിലൂടെയും കേരളത്തിന്റെ സ്കൂൾ ദുരന്തനിവാരണ സംവിധാനങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇത് പിന്തുണ നൽകുന്നു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ SDMP പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള സ്കൂൾ സുരക്ഷാ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടർച്ചയായി നടപ്പിലാക്കി വരികയാണ്.
ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്കൂളുകൾക്കുള്ളിൽ നേതൃത്വശേഷി വളർത്തിയെടുക്കുന്നതാണ്. എറണാകുളത്ത് 20 അധ്യാപകർക്ക് സ്കൂൾ സേഫ്റ്റി മാസ്റ്റർ ട്രെയിനർമാരായി പരിശീലനം നൽകി. സ്വന്തം സ്ഥാപനങ്ങളിൽ ദുരന്തനിവാരണ ആസൂത്രണത്തിന് അവർ നേതൃത്വം നൽകി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ചേർന്ന് അപകടസാധ്യതകൾ തിരിച്ചറിയുകയും, ദുർബല മേഖലകൾ മാപ്പ് ചെയ്യുകയും, ലഭ്യമായ വിഭവങ്ങൾ വിലയിരുത്തുകയും, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒഴിപ്പിക്കൽ നടപടിക്രമങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. ഈ പങ്കാളിത്ത സമീപനം അവബോധം വർധിപ്പിക്കുകയും ദുരന്തസന്നദ്ധത മെച്ചപ്പെടുത്തുകയും ഏകോപനം ശക്തിപ്പെടുത്തുകയും ചെയ്തു.
എറണാകുളം കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ സഹകരണത്തോടെ എല്ലാ സ്കൂളുകളിലും മോക്ക് ഡ്രില്ലുകൾ നടത്തി. . യഥാർത്ഥ ദുരന്തസാഹചര്യങ്ങളിൽ തങ്ങളുടെ പദ്ധതികൾ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്താനും സ്കൂൾ സമൂഹവും അടിയന്തര പ്രതികരണ ഏജൻസികളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും ഈ മോക്ക് ഡ്രില്ലുകൾ സഹായിച്ചു.
എറണാകുളം ജില്ലയിലെ ആലുവ, പറവൂർ, കണയന്നൂർ, കൊച്ചി താലൂക്കുകളിലെ 10 സർക്കാർ, എയ്ഡഡ് സ്കൂളുകളെയാണ് നിലവിലെ പ്രവർത്തനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയത്. 1,550-ലധികം വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, പി.ടി.എ അംഗങ്ങൾ, സ്കൂൾ ദുരന്തനിവാരണ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഇതിൽ പങ്കെടുത്തു.

















































