തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് മന്ത്രി എം ലിജുവും എക്സൈസ് കമ്മീഷണറും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നു. നിയമസഭയിൽ മന്ത്രിയുടെ ചേംബറിൽ ആണ് ചർച്ച നടക്കുന്നത്. അതിന് ശേഷം മന്ത്രി മുഖ്യമന്ത്രിയെ കാണും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയത് മന്ത്രി അറിയാതെയാണ്. വകുപ്പ് മന്ത്രി അറിയാതെയുള്ള ഈ തീരുമാനത്തിൽ പ്രതിഷേധമറിയിക്കാനാണ് ലിജു മുഖ്യമന്ത്രിയെ കാണുന്നത്.
കഴിഞ്ഞ ദിവസമാണ് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് രണ്ട് വിഷയങ്ങളിലും എതിർപ്പുന്നയിച്ച് കത്തയച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയത് വകുപ്പ് മന്ത്രി എം. ലിജു അറിഞ്ഞിട്ടില്ലെന്നും വിമർശനമുയർന്നിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രതിപക്ഷം എതിർപ്പുന്നയിച്ച വിഷയം, അധികാരത്തിലേറി ആദ്യ ബജറ്റിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി.
അതേസമയം, സർക്കാർ തീരുമാനത്തിനെതിരെ സാമുദായിക സംഘനകളും മതനേതാക്കളും രംഗത്തെത്തി. സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം. മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലാണ് കടുത്ത വിമർശനമുന്നയിച്ചത്. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധം, വ്യാജം എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമാണെന്നും പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വിമർശിച്ചു. ഈ തീരുമാനം പൊതുസമൂഹത്തിൽ മദ്യ വ്യാപനത്തിന് ഇടയാക്കുമെന്നും പുതിയ മദ്യ കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനു കാരണമാകുമെന്നും പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശൻ തിരുത്തണമെന്നും ഓപ്പറേഷൻ തൂഫാൻ ഒരു വശത്തു നടക്കുമ്പോഴാണ് മദ്യ വ്യാപനത്തിന് സർക്കാർ കൂട്ട് നിൽക്കുന്നതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തി.













































