മസ്കറ്റ്: ഹൊർമുസ് കടലിടുക്കിൽ കഴിഞ്ഞ 108 ദിവസമായി അഞ്ഞൂറിലധികം ഇന്ത്യൻ നാവികരാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യൻ പതാകയേന്തിയ 13 ചരക്കുകപ്പലുകളിലായി 562 ഇന്ത്യൻ നാവികരാണ് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത്. ഷിപ്പിങ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതിൽ 329 പേർ കടലിടുക്കിന്റെ പടിഞ്ഞാറുഭാഗത്താണുള്ളത്. 233 പേർ കിഴക്കുഭാഗത്തുള്ള ഒമാൻ ഉൾക്കടലിലുമാണുള്ളത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധാന്തരീക്ഷത്തെ തുടർന്നാണ് ഇവർ കുടുങ്ങിയത്.
അതിനിടെ, ‘എം.ടി. സെലസ്റ്റിയൽ’ എന്ന കപ്പലിൽ അസുഖത്തെത്തുടർന്ന് അന്തരിച്ച നിശാന്ത് ഉർതനാഥന്റെ മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.നിശാന്ത് ഉർതനാഥന്റെ വിയോഗത്തിൽ ഒമാനിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബവുമായും കപ്പലിലെ മറ്റ് ജീവനക്കാരുമായും കപ്പൽ അധികൃതരുമായും നിരന്തരം സമ്പർക്കം പുലർത്തുകയാണെന്നും എംബസി പ്രസ്താവനയിലൂടെ അറിയിച്ചു. മൃതദേഹം കപ്പലിൽനിന്ന് പുറത്തെത്തിക്കാനും എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എംബസി വ്യക്തമാക്കി. നിലവിൽ ഒമാനിലെ ദുക്ം തുറമുഖത്താണ് എം.ടി. സെലസ്റ്റിയൽ ഉള്ളത്.
അതിനിടെ, ഇന്ത്യൻ പതാകയേന്തിയ ‘വിരാട്-1’ എന്ന മറ്റൊരു കപ്പൽ കൂടി ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ടതായി ഞായറാഴ്ച റിപ്പോർട്ട് വന്നു. കപ്പൽ അപകടത്തിൽപ്പെട്ട വിവരം ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. 14 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതമായി ലൈഫ് ബോട്ടുകളിലേക്ക് മാറിയതായാണ് വിവരം. ഒമാൻ അധികൃതരുമായും സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളുമായും സഹകരിച്ച് ഇവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഏകോപിപ്പിച്ചു വരികയാണെന്ന് എംബസി അറിയിച്ചു.















































