പിണറായി വിജയന്റെയും മകൾ വീണയുടെയും വീടുകളിൽ റെയ്ഡ് നടന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ജോയ് മാത്യു. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഉൾപ്പെട്ട കേസിൽ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ ഉണ്ടാവാത്ത പ്രതിരോധമാണ് പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട കേസിൽ ഉണ്ടായിരിക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ പരിഹാസം.
‘പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,’ എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ജോയ് മാത്യുവിന്റെ വാക്കുകൾ: ‘ഇന്നലെ ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്. തന്നെ അറസ്റ്റ് ചെയ്ത ഇ.ഡി തന്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കയ്യൊഴിഞ്ഞ വിജയന്റെ മകളുടെ കേസിൽ റെയ്ഡ് ചെയ്യാൻ വന്നവരെ ആക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ, അത് കാണാതെ പോകരുത്. ശരിയായ കോടിയേരി രക്തം.
പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി. നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയാറാകുന്ന അടിമകൾ ഇതും മറക്കരുത്.’വീണയുടെ കേസുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡിൽ പിബി അംഗം പിണറായി വിജയനു സിപിഎം പരിധിവിട്ട പ്രതിരോധം തീർത്തപ്പോൾ മറ്റൊരു പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനുൾപ്പെട്ട ഇ.ഡി കേസിലെ പാർട്ടി നിലപാട് വീണ്ടും ചർച്ചയാവുകയാണ്.
2020 ൽ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു കോടിയേരി. ബിനീഷിനെതിരെ വ്യക്തിപരമായി ഉയർന്ന ആരോപണമാണെന്നും പാർട്ടിയെന്ന നിലയിൽ ആ പ്രശ്നത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു കോടിയേരിയുടെ നിലപാട്. അന്വേഷണ ഏജൻസിയുടെ കയ്യിൽ എന്തെല്ലാമുണ്ടെന്ന് അറിയാതെ അതു സംബന്ധിച്ച് ഒന്നും പറയാനാകില്ലെന്നും അന്വേഷണ ഏജൻസി ഇവിടെയെത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമാണെന്നുമായിരുന്നു അന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പ്രതികരണം. എന്നാൽ റെയ്ഡ് പിണറായിയുടെ മകളിലേക്ക്, വീട്ടിലേക്ക് എത്തിയതോടെ, ഇതു വ്യക്തിക്കെതിരെയല്ല പാർട്ടിക്കെതിരെയുള്ള കടന്നാക്രമണം എന്ന നിലയിലേക്കു നിലപാടും പ്രതികരണവും മാറി.

















































